തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ചേലക്കര ഗ്രാമ പഞ്ചായത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചേലക്കര പരിസരത്ത് താമസിക്കുന്ന മൂന്നു വയസ് പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി.
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 10 ഷിഗെല്ല കേസുകളാണ് സ്ഥിരീകിച്ചത്. കോഴിക്കോട് മൂന്ന്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം രണ്ട് വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ ജൂൺ മാസത്തിൽ 121 രോഗബാധയും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
മുൻ വർഷങ്ങളിൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിലായിരുന്നു കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഒട്ടുമിക്ക ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. മലിനമായ ഭക്ഷണവും വെള്ളവുമാണ് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാൽ ഭക്ഷണവും വെള്ളവും കേന്ദ്രീകരിച്ചു പരിശോധന കർശനമാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. ജ്യൂസ് പോലുള്ള ശീതള പാനീയങ്ങളിൽ രോഗസാധ്യത ഉണ്ടെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. അതിനാൽ ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.