തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം അച്ചടിക്കാൻ പേപ്പറില്ലാതിനാലാണ് അച്ചടി നീണ്ടു പോകുന്നത്.
സ്കൂൾ തുറയ്ക്കാൻ ദിവസങ്ങൾ മാത്രംശേഷിക്കെ 70 ശതമാനം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇതിൽ പലതിൻ്റെയും പുറംചട്ട അച്ചടിച്ചിട്ടില്ലെന്നാണ് വിവരം. കെബിപിഎസിൽ പുറംചട്ട ഇല്ലാത്ത പുസ്തകങ്ങൾ കെട്ടിക്കിടക്കുകയാണ്.
പുസ്തകങ്ങളുടെ വിതരണം പൂർത്തിയാകാൻ ഓണം അവധി കഴിഞ്ഞേക്കും. കെബിപിഎസിന് സർക്കാർ നൽകാനുള്ളത് 300 കോടി രൂപയാണ്. ഈ ബാധ്യത അടുത്ത സർക്കാരിൻ്റെ തലയിലാകുമെന്ന് കെബിപിഎസ് സ്റ്റാഫ് ആൻ്റ് എംപ്ലോയിസ് അസോസിയേഷൻ പറഞ്ഞു.