തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകി എസ്ഐടി. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. കേസിൽ എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. പത്മകുമാറിൽ നിന്ന് ഉന്നതരുടെ പങ്കിനെക്കുറിച്ച് വിശദമായ വിവരങ്ങൾ അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.
നവംബർ 26ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കും. പത്മകുമാറിന്റെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിൻ്റെയും ഭൂമി വാങ്ങിയതുമുള്ള രേഖകൾ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതും വിശദമായി പരിശോധിച്ചു വരികയാണ്. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരിക്കെ നടത്തിയ ഇടപാടുകളുടെ ഭാഗമായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
അതേസമയം, എൻ. വാസു കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ദേവസം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കോടതിയിൽ ഹാജരാക്കിയത്. എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും.