പി.എസ്. പ്രശാന്ത് Source: Social Media
KERALA

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി; കൂടുതൽ രേഖകളുമായി ഉടൻ ഹാജരാകാൻ നിർദേശം

എന്നാൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എപ്പോൾ വിളിക്കണമെന്നതിൽ തീരുമാനമായിട്ടില്ല

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചോദ്യമുനയിലേക്ക്. കൂടുതൽ രേഖകളുമായി ഉടൻ ഹാജരാകണമെന്ന് പ്രശാന്തിനോട്‌ എസ്ഐടി ആവശ്യപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിലെ മറ്റംഗങ്ങളെയും ആ സമയത്ത് ചുമതലയിലുണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വീണ്ടും വിളിച്ചുവരുത്തും. എന്നാൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എപ്പോൾ വിളിക്കണമെന്നതിൽ തീരുമാനമായിട്ടില്ല.

നിലവിൽ ലഭിച്ചിട്ടുള്ള മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയോ കൂടുതൽ തെളിവുശേഖരണം പൂർത്തീകരിക്കുകയോ ചെയ്താൽ വിളിപ്പിക്കാനാണ് തീരുമാനം. അതേസമയം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അടക്കം ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയമുണ്ടായിരുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃന്ദത്തിലെ പ്രധാനികളെ അടുത്തയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിക്കും.

അതേസമയം, ശബരിമല ശ്രീകോവിലിന്റെ വാതിൽ, കട്ടിള, ദ്വാരപാലകശില്പങ്ങൾ എന്നിവയിൽനിന്ന് സ്വർണം കവർന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥ വസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശുപാർശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് നൽകിയത്.

നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. സ്വർണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാൽ ഇഡിയുടെ അന്വേഷണവും ഐബി മുന്നോട്ടുവെക്കുന്നുണ്ട്‌.

SCROLL FOR NEXT