ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗ്. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താൻ ലീഗ് ശ്രമിക്കുന്നു. നേതാക്കളും അണികളും പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്നുവെന്നും വെള്ളാപ്പള്ളിയുടെ വിമർശനം. മുസ്ലിം ലീഗിന്റെ മതേതര പൊയ്മുഖം എന്ന പേരിൽ യോഗനാദം മാസികയിലെ മുഖപ്രസംഗത്തിലാണ് വിമർശനം.
മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്നത് ഭൂരിപക്ഷ സമൂഹം മറന്നു പോയി. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നത്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും, വേഷത്തിൽപ്പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ല. ഒൻപതര വർഷം അധികാരത്തിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് നേരെ തീർക്കരുതെന്നും യോഗനാദത്തിൽ വെള്ളാപ്പള്ളിയുടെ വിമർശനം.