അര്‍ധരാത്രിയില്‍ അനുനയ നീക്കവുമായി പി.വി. അന്‍വറിന്‍റെ വീട്ടിലെത്തിയ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ ഇപ്പോൾ എയറിലാണ്. രാഹുലിനെ പരിഹാസ ട്രോളുകളിൽ മുക്കിപ്പൊരിക്കുകയാണ് ട്രോളന്മാർ. പാതിരാത്രി തലയിൽ മുണ്ടിട്ട്, അൻവറിന്റെ കാല് പിടിക്കാൻ പോയതാണോ, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിൻ, എന്നിങ്ങനെ പോകുന്നു സാമൂഹിക മാധ്യമങ്ങളിലെ ട്രോൾ മഴ.
ഇന്നലെ പണം ഇല്ലെന്നൊരാൾ പറഞ്ഞു, പാന്റിട്ട ഒരാൾ ഓടിയെത്തി. ക്ലാക്ലാക്ലിക്ലി അൻവർ തിരിഞ്ഞുനോക്കി ദാ മുറ്റത്തൊരു രാഹുൽ .
വെല്ലുവിളിയാണ് സാറെ ഇവന്റെ മെയിൻ. പകൽ ഗീർവാണം രാത്രി കാലുപിടിത്തം, പകൽ ഫേസ്ബുക്കിലിരുന്ന് തള്ളും .
അൻവറിന്റെ കാല് കഴുകുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ എഐ ചിത്രം, അതിൻ്റെ തലവാചകം 'അമ്പൂക്ക വല്ലാതെ ക്ഷീണിച്ചു' എന്നാണ്.
പേര് പിണറായിസത്തിനെതിരെ പോരാടൽ . പ്രിയപ്പെട്ട യുഡിഎഫുകാരാ ഇനിയും നിങ്ങളെ പറ്റിക്കാൻ വ്യാജൻ വേണോ.
ആർഎസ്എസ് ശാഖയിൽ കണ്ടാലും പുള്ളിയെ കളിയാക്കരുത്,
പിണറായിസത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് തലയിൽ മുണ്ടിട്ട് പോകുന്നത്. ആരും നിർബന്ധിച്ചല്ല . രാത്രി ആകുമ്പോൾ പുള്ളിക്ക് സ്വയം തോന്നും, വല്ലാത്ത കരുതൽ ആണ്....
പിവി അൻവർ നമ്മക്കൊരു തലവേദന അല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ അർധ രാത്രി അൻവറിനെ അനുനയിപ്പിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചതിനെ പരിഹാസ ട്രോളുകളിൽ മുക്കിപ്പൊരിക്കുകയാണ് ട്രോളന്മാർ.
വ്യാജന്‍ സ്വരാജിനെ തെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കു എന്ന് വെല്ലുവിളിച്ച് ഉറങ്ങാന്‍ പോയി. ഉറങ്ങി എണീറ്റപ്പോള്‍ ദേ സ്വരാജ് നിലമ്പൂര് സ്ഥാനാര്‍ഥി. നന്ദി വ്യാജാ നന്ദി. അൻവറിന്റെ വസതിയിൽ കാല് പിടിക്കാൻ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്, രാഹുല്‍ പോയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍, എന്നിങ്ങനെ പോകുന്നു കമന്റ് പൂരം.
യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം അർധരാത്രിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒതായിലെ അൻവറിന്റെ വീട്ടിൽ എത്തിയത്. നിർണായക കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ ഇത് ഞങ്ങളങ്ങ് എടുക്കുവാ എന്ന ലൈനിലായി.
അതേ സമയം താന്‍ പോയത് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ലെന്നും, അന്‍വര്‍ സംസാരിച്ചത് പിണറായിസത്തിന് എതിരായിട്ടാണെന്നും അതിന് പിന്തുണ നൽകാനാണ് പോയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചു. അതും ട്രോളാക്കുകയാണ് സൈബർ ഇടങ്ങളിൽ.
രാഹുൽ കാണാനെത്തിയതിനെ പി.വി. അൻവറും ന്യായീകരിച്ചു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് അൻവർ പറയുന്നത്. അതുകൊണ്ടാണ് കാണാൻ വന്നത്. പാലക്കാട് തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും കാണാൻ വന്നിരുന്നു എന്നൊരു ഊരാക്കുടുക്കും രാഹുലിന് അൻവർ സമ്മാനിച്ചു.