KERALA

സ്വര്‍ണ ആലിലകള്‍ എവിടെ? വര്‍ക്കല ജനാര്‍ദന സ്വാമി മഹാക്ഷേത്രത്തിലെ കൊടിമരത്തിൻ്റെ അറ്റകുറ്റപ്പണിയിലും ദുരൂഹത

സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും റിപ്പോർട്ട് പുറത്തുവിടാൻ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വർക്കല ജനാർദ്ദന സ്വാമി മഹാ ക്ഷേത്രത്തിലെ കൊടിമരത്തിൻ്റെ അറ്റകുറ്റ പ്രവർത്തികളിലും ദുരൂഹതയെന്ന് കണ്ടെത്തൽ. നിർമാണ പ്രവർത്തികൾക്ക് ശേഷം കൊടിമരത്തിൽ നിന്നും സ്വർണ ആലിലകൾ കാണാതായെന്ന് പരാതി. സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും റിപ്പോർട്ട് പുറത്തുവിടാൻ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല.

2006 ലാണ് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ കൊടിമരത്തിൻ്റെ നിർമാണ പ്രവർത്തികൾ പൂർത്തിയാകുന്നത്. വർഷങ്ങൾക്കിപ്പുറം കൊടിമരത്തിന് കേടുപാടുകൾ സംഭവിച്ചതായും അറ്റകുറ്റപ്പണികൾ നടത്തണമെന്നും ക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ നിർദേശം നൽകി. ചെലവാകുന്ന തുക സ്പോൺസർമാരിൽ നിന്നും കണ്ടെത്താനും തീരുമാനിച്ചു.

അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ തിരുവാഭരണം കമ്മീഷണർ മുഖേന ബോർഡിൽ നിന്നും നിർമാണ പ്രവർത്തികൾ നടത്തുന്നതിനുള്ള അനുമതിയും തേടി. 2023 മാർച്ച് മാസം പത്താം തീയതി നിർമാണ പ്രവർത്തികൾ ആരംഭിക്കാനുള്ള അനുമതി നൽകിയിരുന്നു. അതോടൊപ്പം കൊടിമരത്തിലെ മറ്റ് നിർമിതികൾക്ക് കേടുപാടുകൾ ഉണ്ടാകരുതെന്ന് നിർദേശവും നൽകിയിരുന്നു.

തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രധാന ശിൽപ്പിയും 5 ജീവനക്കാരും ചേർന്നാണ് നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. 2023 മാർച്ച് 13 ന് ആരംഭിച്ച നിർമാണ പ്രവർത്തികൾ നാലുദിവസം കൊണ്ട് പൂർത്തിയാക്കാനും സാധിച്ചു. എന്നാൽ കൊടിമരത്തിൽ നിന്നും സ്വർണ ആലിലകൾ കാണാനില്ലെന്ന പരാതിയുമായി ക്ഷേത്ര വിശ്വാസി തന്നെയാണ് കോടതിയെ സമീപിക്കുന്നത്.

തുടർന്ന് കോടതി നിർദേശത്തോടെ അന്വേഷണം നടത്തുകയും റിപ്പോർട്ട് ദേവസം ബോർഡിന് കൈമാറുകയും ചെയ്തു. ദേവസ്വം ബോർഡിലെ കോൺഗ്രസ് സംഘടന നേതാവ് ആയിരുന്നു അന്വേഷണ സമയത്തെ ദേവസ്വം കമ്മീഷണർ. പിന്നീട് ദേവസ്വം സെക്രട്ടറിയായ ഇദ്ദേഹം അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.

SCROLL FOR NEXT