തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഞെട്ടിക്കുന്ന വർധന റിപ്പോർട്ട് ചെയ്ത് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ. ആകെ കേസുകളുടെ എണ്ണത്തിൽ ആറ് വർഷത്തിനിടെ 42 ശതമാനം വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനത്തിനത്തിനിരയായി ആറ് വർഷത്തിനിടെ 43 സ്ത്രീകൾ മരിച്ചെന്ന് റിപ്പോർട്ട് പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള നടപടികൾ ഫലവത്താകുന്നില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
2020ലെ ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നെങ്കിൽ 2025 ആയപ്പോഴേക്കും ഇത് 18,035 ആയി ഉയർന്നു. ആറ് വർഷത്തിനിടെ 42 ശതമാനത്തിന് മുകളിലാണ് വർധന. ബലാത്സംഗം, ശാരീരിക ഉപദ്രവം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങൾ, സ്ത്രീധന പീഡന മരണം, ഭർതൃ വീട്ടിലെ പീഡനം, മറ്റ് കുറ്റകൃത്യങ്ങൾ എന്നീ ഏഴ് വിഭാഗങ്ങളിലെ കണക്കിലാണ് ഈ വർധന.
ബലാത്സംഗവും ഭർതൃ വീട്ടിലെ പീഡനവുമാണ് കണക്കുകളിൽ മുന്നിൽ. 2020ൽ 18,80 ബലാത്സംഗ കുറ്റകൃത്യങ്ങളുണ്ടായിരുന്നുവെങ്കിൽ 2025ൽ 2,952 ആയി വർധിച്ചു. 7 ശതമാനം വർധനയാണുണ്ടായത്. ഭർതൃ വീട്ടിലെ പീഡനങ്ങൾ 2020ൽ 2,707 ആയെങ്കിൽ 2025 ൽ 3,986 ആയി വർധിച്ചു. 47 ശതമാനമാണ് കുറ്റകൃത്യ കണക്കുകളിലെ വർധന. 2022ൽ 5,000 ത്തിനടുത്ത് അതിക്രമങ്ങളാണ് ഉണ്ടായിരുന്നത്.
സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളിലും വൻ വർധനയാണുണ്ടായിരിക്കുന്നത്. 2020ൽ 442 അതിക്രമ സംഭവങ്ങൾ ആയിരുന്നെങ്കിൽ 6 വർഷത്തിനിടെ 944 ആയി വർധിച്ചു.113 ശതമാനമാണ് വർധന. സ്ത്രീധന പീഡനത്തിനിരയായി ശരാശരി ഒരു വർഷം 7 പേർ മരിക്കുന്നതായും ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്ക് വ്യക്തമാക്കുന്നു. 6 വർഷത്തിനിടെ 43 പേരാണ് ഇത്തരത്തിൽ മരിച്ചത്.
ശാരീരിക ഉപദ്രവങ്ങളുടെ കണക്കിൽ 5 വർഷത്തിനിടെ നേരിയ വർധനയാണുണ്ടായിരിക്കുന്നത്. 2020ൽ 3,890 കുറ്റകൃത്യങ്ങളായിരുന്നെങ്കിൽ 2025ൽ 3,952 ആയി വർധിച്ചു. എന്നാൽ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്ന കണക്കിൽ കുറവ് കണക്കുകളാണ് കാണിക്കുന്നത്. 2020ൽ 151 ഉം 2025ൽ 113 കുറ്റകൃത്യങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മറ്റ് കുറ്റകൃത്യങ്ങളിലെ കണക്കിലും വലിയ വർധനയുണ്ട്.
2020ൽ 3,583 കുറ്റകൃത്യങ്ങളായിരുന്നെങ്കിൽ 2025ൽ 6,112 ആയി ഉയർന്നു. ശക്തമായ നിയമങ്ങളും പൊലീസ് നടപടികളും നടപ്പാക്കുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ല എന്ന് തന്നെയാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.