കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയായ മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം മൊഴി നൽകി. വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായും അസ്‌ലം പറഞ്ഞു. കസ്റ്റംസിന്റെ പിടിവീഴില്ലെന്നും കൊടുത്തു വിട്ടവർ ഉറപ്പ് നൽകിയതായി അസ്ലം പൊലീസിന് മൊഴി നൽകി.
ഇന്നലെയാണ് റിയാദിൽ നിന്ന് വന്ന ഫ്ലൈ നാസ് വിമാനത്തിലെ യാത്രക്കാരനായ അസ്ലമിൻ്റെ ലഗേജിൽ നിന്ന് സ്വർണം പിടികൂടിയത്. എമർജൻസി ലാംപിൽ 10 സ്വർണകട്ടികളാണ് ഒളിപ്പിച്ചു കടത്തിയത്. ഒന്നര കോടി രൂപയിലധികം വിലവരുന്ന ഒരു കിലോ 116 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസിൻ്റെ ക്ലിയറൻസ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം മലപ്പുറം എസ്പിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രതി മൊഴി നൽകിയത്.