KERALA

ഒടുവിൽ നീതി.. കൊല്ലത്ത് ലോട്ടറി തൊഴിലാളിയുടെ ഭൂമിയിൽ കെഎസ്ഇബി അനധികൃതമായി സ്ഥാപിച്ച സ്റ്റേ കമ്പി നീക്കി

ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് കുരീപ്പുഴ സ്വദേശി ഷിബുവിനാണ് നീതി ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ലോട്ടറി തൊഴിലാളിയുടെ മൂന്ന് സെന്റ് ഭൂമിയിൽ അനധികൃതമായി കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ കമ്പി നീക്കി. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് കുരീപ്പുഴ സ്വദേശി ഷിബുവിനാണ് നീതി ലഭിച്ചത്. സ്റ്റേ കമ്പി സ്ഥാപിച്ചത് മൂലം പിഎംവൈഎ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച വീട് നിർമിക്കാൻ പറ്റാതായതോടെയാണ് ഇക്കഴിഞ്ഞ 13ന് ഷിബുവിൻ്റെ ദുരവസ്ഥ ന്യൂസ് മലയാളം പുറം ലോകത്തെ അറിയിച്ചത്.

പിഎംവൈഎ ലൈഫ് പദ്ധതിയിലൂടെ ഭവനത്തിനായി നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്‌റ്റേ കമ്പി മാറ്റാൻ അധികൃതർ തയ്യാറായിരുന്നില്ല. 2020ൽ ഷിബുവും കുടുംബവും പഴനിയിലേക്ക് യാത്ര പോയ സമയത്താണ് കൊല്ലം അഞ്ചാലുംമൂട്ടിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി സമീപത്തുണ്ടായിരുന്ന ഇലട്രിക് പോസ്റ്റിൻ്റെ സ്റ്റേ കമ്പി ഷിബുവിൻ്റെ പുരയിടത്തിൽ സ്ഥാപിച്ചത്. മൂന്ന് സെൻ്റ് പുരയിടത്തിൽ ഓലയിട്ട വീട്ടിൽ താമസിച്ചിരുന്ന ഷിബു ആദ്യമിത് ഗൗരവത്തിലെടുത്തില്ല.

അടച്ചുറപ്പുള്ള വീട് ലഭിക്കാൻ സർക്കാർ പദ്ധതിയിൽ അപേക്ഷ നൽകി പണം അനുവദിച്ചതോടെയാണ് സ്റ്റേ കമ്പി മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഭവന നിർമാണത്തിനായി താമസിച്ചിരുന്ന ഓല മേഞ്ഞ വീട് പൊളിച്ച് നീക്കി. പ്ലാൻ തയ്യാറാക്കുമ്പോൾ സ്റ്റേ കമ്പി ഒഴിവാക്കണം, ഇതിനായ് കെഎസ്ഇബി ഓഫീസിൽ അപേക്ഷ നൽകി. അൻപതിനായിരം രൂപ ചിലവിനത്തിൽ നൽകണമെന്ന് കെഎസ്ഇബിയുടെ മറുപടി.

പണമില്ലാത്തതിനെ തുടർന്ന് കൊല്ലം കോർപ്പറേഷനിലും, മന്ത്രി ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവരെ സമീപിച്ചു. പരാതിയിൽ വൈദ്യുതി മന്ത്രിയുടെ ഇടപെടൽ ഉണ്ടായി ചിലവ് തുക കെഎസ്ഇബി 15,000 രൂപയാക്കി കുറച്ച് നൽകി. പക്ഷെ പതിനയ്യായിരം രൂപ പോലും കണ്ടെത്താൻ ഷിബുവിന് കഴിഞ്ഞിരുന്നില്ല. കെഎസ്ഇബിയുടെ ക്രൂരതയ്ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങാനിരിക്കെയാണ് അനധികൃതമായി സ്ഥാപിച്ച സ്റ്റേ കമ്പി കെഎസ്ഇബി നീക്കിയത്.

SCROLL FOR NEXT