KERALA

തെരുവ് നായ കടിച്ചവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി; പരിഗണിക്കുക 2017ൽ നായകടിയേറ്റ സംഭവങ്ങൾ; കണ്ണൂരിലെ ആദ്യ സിറ്റിങ് ഇന്ന്

തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം ആളുകൾക്ക് അറിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: തെരുവ് നായ കടിച്ചവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായുള്ള നടപടികൾക്ക് ഒടുവിൽ വേഗത്തിലാകുന്നു. 2017 മുതലുള്ള പരാതികൾ പരിഗണിക്കാൻ കണ്ണൂർ ജില്ലയിലെ ആദ്യ സിറ്റിങ് ഇന്ന് നടക്കും. ആയിരത്തിലേറെ അപേക്ഷകളാണ് നഷ്ടപരിഹാരത്തിനായി ഇതുവരെ ജില്ലയിൽ ലഭിച്ചിരിക്കുന്നത്. തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം ആളുകൾക്ക് അറിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. 2021 മുതൽ 2025 വരെ 15.02 ലക്ഷം പേർക്കാണ് കേരളത്തിൽ തെരുവുനായയുടെ കടിയേറ്റത്.

2025ൽ മാത്രം 3.69 ലക്ഷം പേരെ തെരുവുനായ കടിച്ചു. 2024ൽ ഈ കണക്ക് 3.17 ലക്ഷമായിരുന്നു. കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ ഇതുവരെ 1,083 പരാതികളാണ് തീർപ്പാക്കാനുള്ളത്. സുപ്രീം കോടതി നിർദേശ പ്രകാരം രൂപീകരിച്ച റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ കമ്മറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നേരത്തെ നഷ്ടപരിഹാരം നിശ്ചയിച്ച് നൽകിയിരുന്നത്. നിലവിൽ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യാൻ കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്‌ട്രേ ഡോഗ് വിക്‌ടിം കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിങ് ഇന്ന് നടക്കും.

2017 ലുണ്ടായ തെരുവുനായ ആക്രമണത്തിൽ മൊകേരി ഗ്രാമപഞ്ചായത്തിലെ എട്ടു പരാതികളും എരുവേശി ഗ്രാമപഞ്ചായത്തിലെയും കണ്ണൂർ കോർപ്പറേഷനിലെയും ഓരോ പരാതികളുമാണ് പരിഗണിക്കുക. നേരത്തെ എറണാകുളത്തായിരുന്നു സിറ്റിങ് . ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഹൈക്കോടതിയാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് സിറ്റിങ് മാറ്റിയത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ എറണാകുളത്ത് ഫയൽ ചെയ്ത പരാതികൾ അതത് ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഇപ്പോൾ നഷ്ടപരിഹാരം ലഭ്യമാക്കുന്നത്. നായ കുറുകെ ചാടി വാഹനാപകടം സംഭവിച്ചാലും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

SCROLL FOR NEXT