KERALA

പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; റാഗിങ്ങിനെ തുടര്‍ന്നെന്ന് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി

വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ. വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി രുദ്ര രാജേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സ്‌കൂളിൽ റാഗിങ് നടക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നതായും രാജേഷ് പ്രതികരിച്ചു. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാലയത്തിൽ മകൾ റാഗിങ്ങിന് ഇരയാകുന്നു എന്നും, മാനേജ്മെന്റിനെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പിതാവ് മുഖ്യമന്ത്രിക്കുൾപ്പെടെ അയച്ച പരാതിയിൽ പറയുന്നു. റാഗിങ് കാരണം മകൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതാണ് അവളെ മരണത്തിലേക്ക് തള്ളി വിട്ടതെന്നും രാജേഷ് കത്തിൽ വ്യക്തമാക്കി. പരാതി അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും നിയമപ്രകാരം ഉടനടി നടപടി സ്വീകരിക്കണമെന്നും രാജേഷ് പറഞ്ഞു.

അതേസമയം, കുടുംബത്തിൻ്റെ ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. സ്കൂളിൽ റാഗിങ്ങ് നടന്നിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT