News Malayalam  
KERALA

മുടിവെട്ടിയതിന്റെ പേരില്‍ കുട്ടിയെ ക്ലാസിനു പുറത്തു നിര്‍ത്തി; പരാതിക്കു പിന്നാലെ നിലപാട് തിരുത്തി

തെറ്റാവര്‍ത്തിക്കില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയെന്ന് കുട്ടിയുടെ അച്ഛന്‍

Author : ന്യൂസ് ഡെസ്ക്

മുടി വെട്ടിയത് ശരിയായില്ല എന്ന് ആരോപിച്ച് കുട്ടിയെ ക്ലാസിനു പുറത്തുനിര്‍ത്തിയെന്ന് പരാതി. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ് നാല് മണിക്കൂറിലേറെ പുറത്ത് നിര്‍ത്തിയത്. പട്ടം ആസ്ഥാനമാക്കിയുള്ള മലങ്കര കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍.

രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ഒമ്പതാം ക്ലാസുകാരനെ മുടിവെട്ടിയത് ശരിയായില്ല എന്ന് ആരോപിച്ച് അധ്യാപകര്‍ ക്ലാസിന് പുറത്തുനിര്‍ത്തിയത്. തുടര്‍ന്ന് അച്ഛനെ വിളിച്ചു. സ്‌കൂളിലെ നിര്‍ദേശപ്രകാരം തന്നെയാണ് മുടിവെട്ടിയതെന്നും പോരായെങ്കില്‍ വീണ്ടും വെട്ടിക്കാമെന്ന് അറിയിച്ചിരുന്നു എന്നും അച്ഛന്‍ പറഞ്ഞു. എന്നിട്ടും ആദ്യ ദിവസം തന്നെ നാലുമണിക്കൂറോളം കുട്ടിയെ ക്ലാസിനു പുറത്തുനിര്‍ത്തി.

സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായാണ് മുടി വെട്ടിയത് എന്നാണ് പ്രിന്‍സിപ്പല്‍ ശാന്തന്‍ ചെരുവില്‍ പറയുന്നത്. തെറ്റാവര്‍ത്തിക്കില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിക്കാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. പട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലങ്കര കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ളതാണ് അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍.

SCROLL FOR NEXT