തിരിവനന്തപുരം: എൻഎസ്എസ് ക്യാംപിനിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പ്രതിഷേധം ശക്തം. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിലെ ഹിസ്റ്ററി വിഭാഗം എച്ച്ഒഡി രമേശിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. സാനിറ്ററി നാപ്‌കിൻ ഉയർത്തി പിടിച്ചാണ് വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചത്. കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി.
പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻഎസ്എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിൻ്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് അധ്യാപകൻ അശ്ലീല പരാമർശം നടത്തിയത്.
"ചില വിദ്യാർഥിനികൾ ആർത്തവത്തിൻ്റെ പേരിൽ മാറി നിൽക്കുന്നു, ആർത്തവം ആണോ എന്നറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ" എന്നായിരുന്നു അധ്യാപകൻ്റെ പരാമർശം "ആത്മാഭിമാനമില്ലാത്ത നിനക്ക് പോയി ചത്തൂടെ" എന്ന് പറഞ്ഞുവെന്നും വിദ്യാർഥിനികൾ ചൂണ്ടിക്കാട്ടി. ആർത്തവത്തെ അപമാനിച്ചു എന്നാണ് വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പറയുന്നത്. ആർത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ വിദ്യാർഥികൾ പരാതി നൽകിയിരുന്നു.