മലപ്പുറം: കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന് പരിഗണന നൽകി വിജയം കണ്ട തദ്ദേശ സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ പുലാമന്തോൾ ഗ്രാമപഞ്ചായത്ത്.
200 ഹെക്ടറിൽ പരന്നുകിടക്കുന്ന നെൽകൃഷി ജനകീയമാക്കാൻ കർഷകരുടെ മനസറിഞ്ഞ് പദ്ധതികൾ രൂപീകരിച്ച് അവർക്ക് ഒപ്പം നിൽക്കുന്ന എൽഡിഎഫിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂടി പുലാമന്തോൾ ഗ്രാമപഞ്ചായത്തിനുണ്ട്.
നെല്ലറയായ പാലക്കാട് ജില്ലയുടെ അതിർത്തി പങ്കിടുന്ന മലപ്പുറത്തെ പുലാമന്തോൾ പഞ്ചായത്തിന് യഥേഷ്ടമായി വെള്ളം നൽകുന്നത് തൂതപ്പുഴയാണ്. നാല് വർഷത്തിനിടെ കർഷക സൗഹൃദ പദ്ധതികൾക്കായി നാല് കോടി 85 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്.
നാളികേര ഉൽപാദനം വർധിപ്പിക്കാൻ 54 ലക്ഷം രൂപ കേര ഗ്രാമം പദ്ധതിയിലൂടെ കർഷകർക്ക് നൽകാനായതും പഞ്ചായത്തിന് വലിയ നേട്ടമായി. പഞ്ചായത്ത് മുഖേന സബ്‌സിഡിയും കാലിത്തീറ്റയും മരുന്നും നൽകിയോടെ 200 ഓളം ക്ഷീര കർഷകർക്കും അത് കൈത്താങ്ങായി. ഇതും തദ്ദേശസ്ഥാപനങ്ങളുടെ കൂട്ടത്തിൽ തിളങ്ങിനിൽക്കാൻ പുലാമന്തോൾ പഞ്ചായത്തിനെ സഹായിച്ചു.