വിഡി സതീശൻ, ജി സുകുമാരൻ നായർ 
KERALA

"വി.ഡി. സതീശൻ പറയുന്നത് പച്ചക്കള്ളം, ആരുടെ മുന്നിലും പിച്ചച്ചട്ടിയുമായി പോകില്ല": ജി സുകുമാരൻ നായർ

ഒരു സർക്കാരിന്റെ കാലത്തും ഇത്ര മോശപ്പെട്ട ഒരനുഭവം എൻഎസ്എസിന് ഉണ്ടായിട്ടില്ല

Author : ന്യൂസ് ഡെസ്ക്

സന്ദർശനത്തിന് അനുമതി ചോദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പറയുന്നത് പച്ചക്കള്ളമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഒരു സർക്കാരിന്റെ കാലത്തും ഇത്ര മോശപ്പെട്ട ഒരനുഭവം എൻഎസ്എസിന് ഉണ്ടായിട്ടില്ല. ഒരാളുടെ മുന്നിലും പിച്ചച്ചട്ടിയുമായി പോയി നിൽക്കാൻ താൻ തയ്യാറല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പെരുന്ന ശുദ്ധീകരിക്കും എന്ന സുരേഷ് ഗോപിയുടെ പരാമർശത്തോടും കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. സുരേഷ് ഗോപി എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനില്ല. ആദ്യം അമ്മ സംഘടന പോയി ശുദ്ധീകരിക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.

ഏത് നിമിഷവും കാണാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പച്ചക്കള്ളമാണ്. സതീശൻ ഇരിക്കുന്നിടത്ത് ചെന്ന് കാണാം എന്ന് പറഞ്ഞിട്ടും കൂടിക്കാഴ്ചക്ക് അനുവാദം തന്നിട്ടില്ല. പിന്നെ ആറ് ദിവസം കഴിഞ്ഞാണ് പേഴ്സണൽ സെക്രട്ടറി കാണാമെന്നറിയിച്ച് തിരിച്ച് വിളിച്ചത്. എന്നാൽ ഔദ്യോഗിക പരിപാടിയായതിനാൽ അത് വേണ്ടെന്ന നിലപാട് എൻഎസ്എസ് സ്വീകരിച്ചു. സമുദായ നേതാക്കൾക്ക് എതിരായ പരാമർശങ്ങൾ ഒരാളുടെ നിർദേശ പ്രകാരം നടത്തിയതാണെന്ന് വി.ഡി. സതീശൻ തന്നോട് നേരത്തേ സമ്മതിച്ചിട്ടുണ്ട്. ഒരു പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നയാൾ എന്ന പരിഗണന പോലും തനിക്ക് തന്നില്ല. ഇനി മുഖ്യമന്ത്രിയെ കാണാൻ താത്പര്യം ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പിണറായി എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുമായിരുന്നു. രമേശ് ചെന്നിത്തല പോലും മുഖ്യമന്ത്രിയെ തിരുത്താനുള്ള ധൈര്യം കാണിക്കുന്നില്ല. കോൺഗ്രസിന് ഹൈക്കമാൻഡ് ഉണ്ടോയെന്നും രാഹുൽ ഗാന്ധി എവിടെയാണെന്നും സുകുമാരൻ നായർ പരിഹസിച്ചു.

എൻഎസ്എസിന്റെ ബജറ്റ് നടക്കുന്ന സ്ഥലത്തേക്ക് അനുവാദമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ സുരേഷ് ഗോപി വലിഞ്ഞുകേറി വന്നു. അരുവിക്കര തെരഞ്ഞെടുപ്പിൻ്റെ ദിവസം ബിജെപിയുമായി അടുപ്പം സ്ഥാപിക്കാനുള്ള ഉദ്ദേശ്യവുമായാണ് സുരേഷ് ഗോപി വന്നതെന്ന് സുകുമാരൻ നായർ തുറന്നടിച്ചു. എന്നിട്ടിപ്പോൾ പെരുന്നയെ ശുദ്ധീകരിക്കും എന്ന് പറയുന്നു. സുരേഷ് ഗോപി പെരുന്നയെ ഒരു പുല്ലും ചെയ്യാനില്ല. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ പ്രശ്നത്തിലേക്ക് വലിച്ചിട്ടത് സുരേഷ് ഗോപിയാണ്. സി.പി.രാധാകൃഷ്ണൻ മുമ്പ് വന്നപ്പോൾ എൻഎസ്എസ് നന്നായി സ്വീകരിച്ചതാണ്. ഉപരാഷ്ട്രപതിയുടെ പരിപാടിയുടെ ഷെഡ്യൂളിലേക്ക് അവസാനനിമിഷം മന്നം സമാധിയിലെ പുഷ്പാർച്ചന ചേർത്തതിൽ രാഷ്ട്രീയം ഉണ്ടെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

SCROLL FOR NEXT