തൃശൂർ: കനത്ത വേനൽ മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടം. കനത്ത കാറ്റിലും മഴയിലും തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനായി നിർമ്മിച്ച പന്തൽ കാറ്റിൽ നിലം പതിച്ചു. സ്റ്റേജിനോട് ചേർന്ന് നിർമ്മിച്ച പന്തലാണ് പടിഞ്ഞാറേ ഊട്ടുപുരയ്ക്ക് സമീപം പറന്ന് പോയത്. ക്ഷേത്രത്തിലെത്തിയ ഭക്തന്റെ കാർ മരം വീണ് തകർന്നു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജനൽ ചില്ലുകളും കാറ്റിനെ തുടർന്ന് തകർന്നു.
മാളയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അപകടസാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പുണ്ട്.
കൊടുങ്ങല്ലൂരിലെ പടന്നയിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തി നശിച്ചു. പടന്ന കൈപ്പാശ്ശേരി വിൻസൻ്റിൻ്റെ പുരയിടത്തിലെ തെങ്ങിനാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.