സണ്ണി ജോസഫ് മാധ്യമങ്ങളെ കാണുന്നു Source: News Malayalam 24x7
KERALA

എൻ.എം. വിജയൻ്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുള്ള കട ബാധ്യത തീർക്കും, നിയമപരമല്ലെങ്കിലും ധാർമികമായ ബാധ്യത പാർട്ടിക്കുണ്ട്: സണ്ണി ജോസഫ്

വയനാട്ടിലെ ഡിസിസി നേതൃയോഗത്തിന് അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു സണ്ണി ജോസഫ്.

Author : ന്യൂസ് ഡെസ്ക്

വയനാട്: മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാവിവാദങ്ങൾക്ക് തടയിടാൻ കെപിസിസിയുടെ അവസാന പരിശ്രമം. എൻ.എം. വിജയൻ്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുള്ള കടം, പാർട്ടി തീർക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. നിയമപരമല്ലെങ്കിലും ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നാണ് സണ്ണി ജോസഫിൻ്റെ പ്രസ്താവന.

വയനാട്ടിലെ ഡിസിസി നേതൃയോഗത്തിന് അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു സണ്ണി ജോസഫ്. കടബാധ്യത കോൺഗ്രസ് ഏറ്റെടുത്ത്, ബാങ്കുമായി ചർച്ച ചെയ്ത് എഴുതിതള്ളണമെന്നാണ് എൻ.എം. വിജയൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറയുന്നു. എന്നാൽ എത്രയും വേഗം അത് അടച്ചുവീട്ടാനാണ് പാർട്ടിയുടെ തീരുമാനം. ഇത് നിയമപരമല്ല ധാർമികമാണെന്ന് കെപിസിസി പ്രസിഡൻ്റ് എടുത്തുപറഞ്ഞു. മുള്ളൻകൊല്ലിയിലെ സംഘടനാ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സജീവ് ജോസഫ് എംഎൽഎയെയും ജമീല ആലിപ്പറ്റയേയും ചുമതലപ്പെടുത്തിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

എൻ.എം. വിജയന്റെ മരുമകൾ പത്മജ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെപിസിസിയുടെ നീക്കം. വ്യാഴാഴ്ചയാണ് പത്മജ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും കോൺഗ്രസിന്റെ വാക്കിൽ വിശ്വസിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പത്മജ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടുകൂടിയാണ് സംസാരിച്ചതെന്ന് പത്മജ പറയുന്നു. വിഷമിക്കേണ്ട ശക്തരായി മുന്നോട്ടു പോകണമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പത്മജ കൂട്ടിച്ചേർത്തു.

SCROLL FOR NEXT