Source: FB
KERALA

നാല് വെള്ളിക്കാശിന് ഒറ്റുകൊടുത്തത് ഭാവി തലമുറയെ, പിണറായി സര്‍ക്കാര്‍ സ്‌കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കും: സണ്ണി ജോസഫ്

"സിപിഐഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍"

Author : ന്യൂസ് ഡെസ്ക്

പിഎം ശ്രീയിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീക്ഷണശാലകളാക്കി കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍. ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നതിന് ഏറ്റവും വലിയ തെളിവ്. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് സംസ്ഥാന താല്‍പര്യത്തേക്കാള്‍ മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

പിഎം ശ്രീ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാന്‍ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പദ്ധതി ആരംഭിച്ചത് മുതല്‍ ശക്തമായി എതിര്‍ത്തിരുന്ന സര്‍ക്കാര്‍ ധൃതിപിടിച്ച് അതിന്റെ ഭാഗമായത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. എന്ത് ഡീലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ടാക്കിയതെന്ന് അറിയാന്‍ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താന്‍ പിണറായി സര്‍ക്കാര്‍ മുതിരാതിരുന്നത് ബിജെപിയെ ഭയന്നാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ രാജ്യത്തെ ഇരുട്ടില്‍ നിര്‍ത്തി എന്‍ഇപി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതിന് സമാനമായിട്ടാണ് മന്ത്രിസഭയേയും എല്‍ഡിഎഫിലെ ഘടകകക്ഷികളേയും ഇരുട്ടില്‍ നിര്‍ത്തി പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഏകപക്ഷീയമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ പൂര്‍ണമായും അംഗീകരിക്കുക കൂടിയാണ് പിണറായി ഭരണകൂടം. ഇതിലൂടെ കേരളം നേടിയ ജനാധിപത്യ മതേതര ബഹുസ്വരത വിദ്യാഭ്യാസ നയത്തെ മതാധിഷ്ഠിത കേന്ദ്രീകൃത കാവിവത്കരണത്തിന് വിട്ടുകൊടുക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

പിഎം ശ്രീ പദ്ധതി ഒപ്പുവയ്ക്കുന്നതോടെ ധാരണപത്രം അനുസരിച്ച് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഴുവന്‍ നിബന്ധനങ്ങളും പൂര്‍ണമായും സംസ്ഥാനം നടപ്പാക്കേണ്ടി വരും. കരാര്‍ ഒപ്പിട്ടാല്‍ അതില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ സാധിക്കു. 2022ല്‍ ആരംഭിച്ച പദ്ധതി 2027ല്‍ അവസാനിക്കുമ്പോള്‍ ഇതുപ്രകാരമുള്ള ഫണ്ട് ലഭ്യമായില്ലെങ്കിലും പിഎം ശ്രീയില്‍ ഉള്‍പ്പെട്ട എല്ലാ സ്‌കൂളുകളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധവും വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടിയുള്ളതുമാണ് എന്‍ഇപിയെന്ന മുന്‍ നിലപാടില്‍ നിന്നുള്ള സിപിഎമ്മിന്റെ മനമാറ്റത്തിന് പിന്നിലെ കാരണം എംഎ ബേബിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ വിദ്യാഭ്യാസനയം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കുന്നതിനാണ് പിഎം ശ്രീ പദ്ധതിയിലെ ഫണ്ട് കാട്ടിയുള്ള പ്രലോഭനം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള എല്ലാ കാവിവത്കരണ നയങ്ങളും നടപ്പാക്കുന്നതിലൂടെ നാല് വെള്ളിക്കാശിന് പിണറായി സര്‍ക്കാര്‍ ഭാവി തലമുറയെ ആണ് ഒറ്റുകൊടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.

SCROLL FOR NEXT