കൊല്ലം: പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് തെരുവുനായ ആക്രമണത്തിൽ മരിച്ച നിയാ ഫാത്തിമയുടെ മാതാവ് ഹാബിറ. നിലവിലെ വിധി മുൻപ് വന്നിരുന്നെങ്കിൽ മകൾ മരിക്കില്ലായിരുന്നു. നഷ്ടപ്പെട്ട മകളെ തനിക്ക് ഇനി തിരിച്ചു കിട്ടില്ലെന്നും ഹാബിറ പറഞ്ഞു.
എത്ര കുഞ്ഞുങ്ങളാണ് നായകളുടെ കടിയേറ്റ് മരിച്ചത്. കടിയേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ചികിത്സ പോലും നൽകിയില്ല. ഡോക്ടർമാർക്കെതിരെ അവസാനം വരെ പോരാടുമെന്നും ഹാബിറ അറിയിച്ചു.
മകൾ മരിച്ചപ്പോൾ സർക്കാർ പ്രഖ്യാപിച്ച സഹായം വാഗ്‌ദാനത്തിൽ ഒതുങ്ങി. ഇനി ആ നഷ്ടപരിഹാരം വേണ്ടെന്നും ഇനിയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഹാബിറ ആവശ്യപ്പെട്ടു. മകളുടെ മരണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഹാബിറ കൂട്ടിച്ചേർത്തു.