ശബരിമല യുവതി പ്രവേശനത്തിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കും. മാര്‍ച്ച് 14ന് മുമ്പ് വാദങ്ങള്‍ എഴുതി നല്‍കണം. പുനഃപരിശോധന ഹര്‍ജികളെ സോളിസിറ്റര്‍ ജനറല്‍ പിന്തുണച്ചു.
മാര്‍ച്ച് 14നകം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനായി ഒന്‍പതംഗ ബെഞ്ച് രൂപീകരിക്കും. പുതിയ ബെഞ്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും.
വിധി പുനഃപരിശോധിക്കേണ്ടതാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹജാരായ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സംസഥാ നസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുനഃപരിശോധനാ ഹര്‍ജികളെ ഇതുവരെ എതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞത്.
ഏപ്രില്‍ 22 വരെയാണ് വാദത്തിന് സമയം നിശ്ചയിച്ചിട്ടുള്ളത്. വാദത്തിനും മറുവാദത്തിനുമായി രണ്ട് ദിവസം വീതം സമയം നല്‍കും. 66 ഹര്‍ജികളാണ് പരിഗണിക്കുന്നത്. റഫറന്‍സിനുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി തയ്യാറാക്കും. വാദങ്ങള്‍ ക്രോഡീകരിക്കാന്‍ നോഡല്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി 2019ല്‍ ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. നിലവിലെ ഈ ഒന്‍പതംഗ ബെഞ്ചില്‍ അവശേഷിക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത്.
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് 2018 ലാണ് സുപ്രീം കോടതിയുടെ അംഞ്ചംഗ ബഞ്ചില്‍ നാലുജ്ഡജിമാര്‍ വിധി പുറപ്പെടുവിച്ചത്. അതേസമയം ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി എത്തുന്നത്.
ശബരിമല പുനഃപരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തോടൊപ്പം വിവിധ മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും പരിഗണിക്കണമെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് 9 അംഗ ബഞ്ച് രൂപീകരിച്ചെങ്കിലും വിഷയം പരിഗണനയ്ക്ക് എത്തിയിരുന്നില്ല.