കലുങ്ക് സദസില്‍ വെച്ച് വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാല്‍ അത് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ വിവാദം ഉണ്ടാക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന കലുങ്ക് ചര്‍ച്ചയിലാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്.
സമൂഹത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് കലുങ്ക് സൗഹൃദ വികസന സംവാദത്തിലൂടെ ലക്ഷ്യം. തന്റെ അധികാര പരിധിയില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ നടപ്പാക്കാന്‍ പറ്റൂ. ചെമ്മാപള്ളിയിലെ വിഷയം മണിക്കൂറുകള്‍ കൊണ്ടാണ് ചെയ്യിപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ ഉണ്ടായതാണ് ചിലരെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ചില കൈപ്പിഴകള്‍ കാട്ടി ഈ തീഗോളത്തെ കെടുത്താന്‍ ശ്രമിക്കുന്നു. അതൊന്നും വിലപോകില്ല. ഭരത് ചന്ദ്രന് ആകാമെങ്കില്‍ സുരേഷ് ഗോപിക്കും പറ്റും, സിനിമയില്‍ നിന്ന് താന്‍ ഇറങ്ങിയില്ലെന്നാണ് ആക്ഷേപം. സിനിമയില്‍ നിന്നും ഇറങ്ങാന്‍ സൗകര്യമില്ല,' സുരേഷ് ഗോപി പറഞ്ഞു.
കൊച്ചു വേലായുധന് വീടു കിട്ടിയല്ലോ അതില്‍ സന്തോഷമുണ്ട്. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും. പാര്‍ട്ടി തയ്യാറെടുത്ത് ഇരുന്നോളൂ. എതിര്‍ക്കുന്നവര്‍ക്കെല്ലാം ഈ സംഗമം എല്ലാം വെല്ലുവിളിയാകും.
കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ഞങ്ങള്‍ക്ക് തന്നാല്‍, ഇപ്പോഴത്തെ വികസന പോരായ്മകള്‍ പരിഹരിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എ തന്നാല്‍ മണ്ഡലത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ പുള്ളില്‍ വെച്ച് നടന്ന കലുങ്ക് വികസന സംവാദത്തിലാണ് അപേക്ഷയുമായി കൊച്ചു വേലായുധന്‍ എത്തിയത്. കൊച്ചു വേലായുധന്‍ അപേക്ഷ നീട്ടിയപ്പോള്‍ സുരേഷ് ഗോപി അത് വാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സില്‍ വച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണെന്ന് വയോധികന്‍ പറയുന്നു.
അപേക്ഷയെഴുതി കൊണ്ടുവന്നാല്‍ എംപിക്ക് നല്‍കാമെന്ന് അറിഞ്ഞാണ് പരിപാടിക്ക് ചെന്നത്. ആദ്യം ഒരാള്‍ അപേക്ഷ നല്‍കുകയും അത് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മന്ത്രിക്ക് അപേക്ഷ നല്‍കി. എന്നാല്‍ അത് തുറന്ന് പോലും നോക്കാതെ തിരികെ നല്‍കുകയായിരുന്നു. വളരെ വിഷമമായി. രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നതിനാല്‍ പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൊച്ചു വേലായുധന്‍ പറഞ്ഞു.