KERALA

"കൂവിയത് ആസൂത്രിതമെന്ന് സംശയം, വിഷമമുണ്ടാക്കി"; പ്രതികരിച്ച് ടി. സിദ്ധിഖ്

ദുരിതബാധിതർ ആരും കൂവിയില്ല എന്നും സിദ്ധിഖ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് നേരെ ഉണ്ടായ കൂവൽ ആസൂത്രിതമെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ്. സംഭവം മനോവിഷമമുണ്ടാക്കിയെന്നും ഇടപെടേണ്ടവർ ഇടപെട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. ദുരിതബാധിതർ ആരും കൂവിയില്ല. അവരൊക്കെ കയ്യടിക്കുകയാണ് ചെയ്തത്. വയനാടിന് പുറത്ത് നിന്നുള്ളവരാണ് കൂവിയത് എന്നും സിദ്ധിഖ് വ്യക്തമാക്കി.

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു എന്നും, കല്ലിട്ട 51 വീടുകളാണ് ഇന്നലെ കൈമാറിയതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. ഞങ്ങൾ കല്ലിട്ട് പോകുന്നവരല്ലെന്നും, കല്ലിട്ടാൽ അതിനെ മേലെ വീട് വയ്ക്കുമെന്നുമായിരുന്നു മന്ത്രി കെ. രാജൻ പറഞ്ഞത്.

ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. അതിജീവന യാത്രയുടെ 579-ാം ദിവസമാണ് ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയത്. അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവൻ ദുരന്തബാധിതർക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫർണിച്ചറുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT