എറണാകുളം: സിറോ മലബാർ സഭയുടെ ആരാധനാക്രമ തർക്കത്തിൽ പോപ്പുലർ ഫ്രണ്ട് ഇടപെട്ടു എന്ന ആർച്ച് ബിഷപ്പ് മാർ. ആൻഡ്രൂസ് താഴത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ. ആർച്ച് ബിഷപ്പിനെ പിന്തുണയ്ക്കുന്നുവെന്നും, ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിനെ അപലപിക്കുന്നു എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മാർ. താഴത്തിൻ്റെ പ്രസ്താവന ഏറെ ഗൗരവതരമെന്നും, എന്നാൽ ആർച്ച് ബിഷപ്പ് മാർ താഴത്ത് ഏതെങ്കിലും മതത്തെയോ മതനേതാക്കളെയോ അവഹേളിച്ചിട്ടില്ലെന്നും വളച്ചൊടിക്കാൻ ശ്രമിച്ച ചില തല്പരകക്ഷികൾ ആണ് ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും സഭാസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. ഈ വിഷയത്തിൽ ഇത് ആദ്യമായാണ് സീറോ മലബാർ സഭ പ്രതികരിക്കുന്നത്. എന്നാൽ ആർച്ച് ബിഷപ്പ് താഴത്തിന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത പാസ്റ്റർ കൗൺസിൽ രംഗത്ത് എത്തിയിരുന്നു.
ദീപിക ദിനപത്രത്തിലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമത്തിൽ അടക്കം പോപ്പുലർ ഇടപെടൽ നടന്നുവെന്ന് വ്യക്തമാക്കി മാർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ അഭിമുഖം വന്നത്. അന്ന് മാർ താഴത്ത് ഭാരതത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനും, സിറോ മലബാർ സഭയുടെ പെർമനൻ്റ് അംഗവുമാണ്. ഒപ്പം കുർബാന കൊടുമ്പിരി കൊണ്ടിരുന്ന നാളുകളിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായ മാർ താഴത്തിൻ്റെ പ്രസ്താവന സഭയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഉത്തരവാദിത്വ പൂർണമായ പ്രസ്താവനയായി സഭാ സമൂഹം വിലയിരുത്തിയത്.
എന്നാൽ ഈ പ്രസ്താവനക്കെതിരെ എറണാകുളം അങ്കമാലി അതിരൂപത പാസ്റ്റർ കൗൺസിൽ രംഗത്തെത്തി. പാസ്റ്റർ കൗൺസിൽ സെക്രട്ടറിയും, എക്സിക്യൂട്ടീവ് അംഗവും താഴത്ത് രാജിവെക്കണം ആവശ്യപ്പെട്ടു. അതിരൂപത പിആർഒ മാർ താഴത്തിന്റെ പരാമർശങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സർക്കുലർ ഇറക്കി. എന്നാൽ സിറോ മലബാർ സഭ ഔദ്യോഗികമായി ഈ ഘട്ടത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും മേജർ ആർച്ച് ബിഷപ്പും അടക്കം സഭയിലെ മെത്രാന്മാർ ബെംഗളൂരുവിൽ സിബിസിഐ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ഇവർ തിരിച്ചെത്തിയതിനുശേഷം ആണ് പെർമനൻ്റ് സിനഡിൻ്റെ അംഗീകാരത്തോടെ മാർ താഴത്തിലിനെ പിന്തുണച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ആർച്ച് ബിഷപ്പ് താഴത്തിലിൻ്റെ നിരീക്ഷണം ഗൗരവതരമെന്നും, ആർച്ച് ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയം എന്നും സിറോ മലബാർ സഭ വ്യക്തമാക്കി. ആർച്ച് ബിഷപ്പ് താഴത്തിലിന് പൂർണ പിന്തുണ നൽകുന്നുവെന്നും, ചില തൽപര കക്ഷികൾ ആർച്ച് ബിഷപ്പിൻ്റ് പ്രസ്താവനയെ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നും വാർത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. സിറോ മലബാർ സഭയിൽ നിരന്തരം ഇടപെടുന്ന നിരോധിക്കപ്പെട്ട ചില തീവ്രവാദ സംഘടനകളെക്കുറിച്ച് ആർച്ച് ബിഷപ്പ് താഴത്ത് പറഞ്ഞതാണെന്നും, എന്നാൽ ആർച്ച് ബിഷപ്പിൻ്റെ പ്രസ്താവന ഏതെങ്കിലും മതത്തിനോ മതനേതാക്കൾക്കോ എതിരെ അല്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.