കണ്ണൂർ: സിപിഐഎമ്മിലെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ ആദ്യ പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ. രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ല. രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് കമ്യൂണിസ്റ്റുകാർക്ക് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണം എന്നും മധുസൂദനൻ പറഞ്ഞു.
ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ആരാഞ്ഞു. സിപിഐഎമ്മിനെ സംബന്ധിച്ച് രക്തസാക്ഷി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അവരുടെ പേരിൽ പിരിക്കുന്ന ഫണ്ടും അത്ര തന്നെ പ്രധാന്യമുള്ളതാണ്. അത് മോഷ്ടിച്ചു എന്ന് പറയുന്നതിനെ തള്ളിക്കളയുക മാത്രമേ ചെയ്യാൻ സാധിക്കൂ എന്നും മധുസൂദനൻ വ്യക്തമാക്കി.
ചിലരൊക്കെ പറയുന്നത് കേട്ട് രക്തസാക്ഷി ഫണ്ടിൻ്റെ കണക്ക് പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നത് രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ്. സിപിഐഎം ഒറ്റയാൻ ഒറ്റയാൻ്റെ പാർട്ടിയല്ലെന്നും, ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.
ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്ന് ആയിരുന്നു പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിട നിർമാണ ഫണ്ടിനായുള്ള രശീതി ടി.ഐ. മധുസൂദനൻ വ്യാജമായി നിർമിച്ചു. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല. വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.