കണ്ണൂർ: ടി. പി. ചന്ദ്രശേഖരർ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. മീനങ്ങാടി സിഐയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. ഇന്നലെ രാത്രിയോടെ കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു.
അതേസമയം, പ്രതി കൊടി സുനിക്ക് കോടതിയിൽ എസ്കോർട്ട് പോയ മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സുനിക്ക് മദ്യപിക്കാൻ സൗകര്യം ചെയ്തു കൊടുത്തു എന്ന പരാതിയിലാണ് നടപടി. കണ്ണൂർ എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്.
മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിലേക്ക് പോകും വഴിയായിരുന്നു സംഭവം. കഴിഞ്ഞ ജൂൺ 17 നാണ് പരോളിൽ ഉണ്ടായിരുന്ന ടിപി കേസിലെ മറ്റൊരു പ്രതി ഷാഫിക്കൊപ്പം കൊടി സുനി മദ്യപിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത് .