വയനാട്: ന്യൂസ് മലയാളത്തിൻ്റെ 'വി.ഡി. അറിയാൻ' പരമ്പരയിൽ ഇടപെട്ട് കൃഷിമന്ത്രി ടി. സിദ്ദിഖ്. സംസ്ഥാനത്തെ നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. നെല്ല് സംഭരിക്കാനുള്ള നടപടി വേഗത്തിലാക്കും. മഴ വരുന്നതിന് മുമ്പ് നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് ടി. സിദ്ദിഖ് അറിയിച്ചു. കർഷകർക്ക് കിട്ടാനുള്ള പണം പെട്ടെന്ന് കൊടുത്ത് തീർക്കും. സഹകരണ ബാങ്കുകൾക്ക് കൊടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
പുതിയ സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് മുന്‍ഗണന നല്‍കണമെന്ന് കര്‍ഷകർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പലയിടത്തും സംഭരണം പൂര്‍ത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുകയാണ് എന്ന ആശങ്ക കർഷകർ പങ്കുവച്ചിരുന്നു. വേനൽമഴ കൂടി ശക്തമായതോടെ കർഷകരുടെ ദുരിതവും ഇരട്ടിയായ സ്ഥിതിയിലാണ്. വേനൽമഴ പെയ്തിറങ്ങിയതോടെ പാടശേഖരങ്ങൾ ഒന്നാംവിള കൃഷിക്കായി ഒരുക്കേണ്ട സമയമായിട്ടും, കൈയിൽ പണമില്ലാതെ എന്ത് ചെയ്യണമെന്നറിയാത്ത നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞ് സംഭരിച്ച നെല്ലിൻ്റെ പണം ലഭ്യമാകാത്തത് കർഷകരെ കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. നെല്ല് നൽകി നാല് മാസം പിന്നിട്ടിട്ടും അർഹമായ തുക കർഷകരുടെ കൈകളിൽ എത്തിയിട്ടില്ല. വൈകിയാണെങ്കിലും സംഭരിച്ച നെല്ലിൻ്റെ തുക കിട്ടാത്തതിനാൽ അടുത്ത കൃഷിക്കായി നിലമൊരുക്കാനോ വളം വാങ്ങാനോ കർഷകർക്ക് സാധിക്കുന്നില്ല. ട്രാക്ടർ വാടക നൽകാനും പാട്ടക്കുടിശ്ശിക തീർക്കാനുമെല്ലാം വീണ്ടും പലിശക്കാർക്ക് മുന്നിൽ കൈനീട്ടേണ്ട ഗതികേടിലാണ് കർഷകരുള്ളത്.