വയനാട്: ചൂരല്‍മലയിലെ ശ്രുതിയെ പറഞ്ഞുപറ്റിച്ചെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിൻ്റെ പ്രസ്താവനയിൽ പ്രതികരിച്ച് ടി. സിദ്ദിഖ്. ശ്രുതിക്ക് വീട് വച്ച് നൽകാമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ടി. സിദ്ദിഖിൻ്റെ മറുപടി.
എൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിച്ചു. വീട് സ്പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റിട്ടത്. സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് റഫീഖ് പച്ചക്കള്ളം പറയുകയാണ്. സിപിആഐഎം ഇത്രധികം വിഷയദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചെന്നും ടി. സിദ്ദിഖ് പറഞ്ഞു.
ഒരു കാര്യം പറയുമ്പോൾ അത്, അറിയാതെ പറയുന്നതല്ല. എന്നാൽ ഇത്തരമൊരു ആരോപണം ബോധപൂർവ്വമായി പറഞ്ഞതാണ് എന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. സിഎംഡിആർഎഫിലേക്ക് പണം കൊടുത്തില്ലെന്ന് വരെ പറഞ്ഞു. കൂവി തോൽപ്പിക്കാനും ശ്രമിച്ചു. ഇപ്പോഴിതാ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നും ടി. സിദ്ദിഖ് ആരോപിച്ചു.
ദുരന്തത്തിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോൺഗ്രസ് പറഞ്ഞ് പറ്റിച്ചെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിൻ്റെ ആരോപണം. കോൺഗ്രസിൻ്റെ വാഗ്‌ദാനം ലഭിച്ചതിനാൽ ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി. ഇപ്പോൾ പണം തിരികെ നൽകാമെന്നും, ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് എന്നും റഫീഖ് പറഞ്ഞു. കേരളം മുഴുവൻ ചേർത്ത് നിർത്തിയ ശ്രുതിയെ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് ഉണ്ടായതെന്നും റഫീഖ് വിമർശിച്ചിരുന്നു.