Source: Files
KERALA

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: മുഖ്യമന്ത്രിക്കെതിരെ സ്പീക്കർ, സതീശനൊപ്പം ഉറച്ച് മുരളീധരൻ, സർക്കാരിൻ്റെ കൂട്ടുത്തരവാദിത്തം പോയെന്ന് എ.കെ. ബാലൻ

എല്ലാക്കാലത്തും തനിക്ക് ഒരേ നിലപാടാണെന്നും മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള നീക്കത്തോട് എതിർപ്പ് തന്നെയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിലപാടിനെതിരെ തുറന്ന എതിർപ്പുമായി വീണ്ടും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാക്കാലത്തും തനിക്ക് ഒരേ നിലപാടാണെന്നും മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള നീക്കത്തോട് എതിർപ്പ് തന്നെയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ് നിർദേശത്തിൽ സ്പീക്കർ എതിർപ്പ് പരസ്യമാക്കുന്നത്. ജനങ്ങളുടെ വികാരം മനസിലാക്കി പെരുമാറണമെന്ന് രണ്ട് ദിവസം മുമ്പും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. നികുതിയിളവ് ഉൾപ്പെടുത്തി ധനബില്ലിൻ്റെ കരട് പുറത്തിറങ്ങിയതോടെ സ്പീക്കർ വീണ്ടും എതിരഭിപ്രായം അറിയിക്കുകയായിരുന്നു. സർക്കാർ നയത്തോട് നിയമസഭാ സ്പീക്കർ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുന്നത് അത്യപൂർവമാണ്.

എന്നാൽ തീരുമാനത്തെ ന്യായീകരിച്ച് വി.ഡി. സതീശൻ്റെ പക്ഷം ചേരുകയാണ് മന്ത്രി കെ. മുരളീധരൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെ ന്യായീകരിക്കുകയാണ് മന്ത്രി കെ. മുരളീധരൻ. ഇത് സ്പിരിറ്റ് കലക്കിക്കൊടുക്കുന്ന സിസ്റ്റമല്ല. ബില്ല് പാസായാൽ നികുതിയിളവ് നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. ആരോടും കൂടിയാലോചിക്കാതെ വി.ഡി. സതീശൻ സ്വന്തം നിലയിൽ തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതിൽ മുന്നണിയിലും പാർട്ടിയിലും കടുത്ത അമർഷമുണ്ട്. എന്തുതന്നെയായാലും എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് സിപിഐഎം പ്രതികരിച്ചു. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ ബജറ്റിൻ്റെ പ്രസക്തി ഇല്ലാതായെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ പറഞ്ഞു. മദ്യനയം രൂപീകരിച്ച ശേഷമേ വീര്യം കുറഞ്ഞ മദ്യം വിൽക്കൂവെന്ന വാദം നിലനിൽക്കില്ല. നയം പ്രഖ്യാപിക്കുന്നത് വരെ ധനബിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുവദിക്കരുത്. സർക്കാരിനെ തുറന്നെതിർത്ത് രംഗത്തെത്തിയ വി.എം. സുധീരൻ ഇപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു.

ധനബില്ല് പാസായതിന് ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ മദ്യക്കമ്പനികൾ അപേക്ഷയുമായി എത്തിയാൽ അത് തള്ളാൻ സർക്കാരിന് ആകില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിൽ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, മുന്നണിയിലും പാർട്ടിയിലും നിന്നും മുഖ്യമന്ത്രി കടുത്ത എതിർപ്പ് നേരിടുന്നു എന്നത് മാത്രമല്ല നിലവിലെ സാഹചര്യത്തിൻ്റെ രാഷ്ട്രീയ സവിശേഷത. നിയമസഭാ സ്പീക്കർ അടക്കം അഭിപ്രായ വ്യത്യാസം ആവർത്തിക്കുമ്പോഴും ഒറ്റക്കെടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.

SCROLL FOR NEXT