തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലെർട്ട് തുടരും. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.
കടുത്ത ചൂട് പരിഗണിച്ച് പകൽ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് മതിയായ അളവിൽ വെള്ളം കുടിക്കാനും, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയും തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയായതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.