KERALA

പാലത്തായി കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

പത്മരാജൻ സ്കൂളിലെ പത്തു വയസുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പാലത്തായി പീഡന കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് തലശ്ശേരി അതിവേഗ പോക്സോ കോടതി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയിൽ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലാണ് വിധി. പത്മരാജൻ സ്കൂളിലെ പത്തു വയസുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 മാർച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് കുട്ടിയുടെ ഉമ്മ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം.

പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി പറഞ്ഞു. വിധി നിരാശാജനകമെന്ന് പ്രതിഭാഗം പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ചശേഷം മേൽ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ പി. പ്രേമരാജൻ പറഞ്ഞു. അവസാനം കേസ് അന്വേഷിച്ച ഡിവൈഎസ്പി രത്നകുമാർ കേസ് അട്ടിമറിച്ചെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കി എന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.

ആദ്യം പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു കണ്ടെത്തൽ. പ്രതിഷേധം ഉയർന്നതോടെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. കുറ്റപത്രം വൈകിയതുൾപ്പെടെ വീണ്ടും പരാതി ഉയർന്നതോടെ നർക്കോട്ടിക് സെൽ എഎസ്പി ആയിരുന്ന രേഷ്മ രമേഷ്, അന്നത്തെ ഡിഐജി എസ്. ശ്രീജിത്ത്, ആർ. ശ്രീലേഖ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ച കേസ് കൂടിയായിരുന്നു ഇത്.

പ്രതി നിരപരാധിയാണെന്ന് എസ്. ശ്രീജിത്ത് പറയുന്ന ശബ്ദരേഖയും ഇതിനിടയിൽ വിവാദമായി. തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്നകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പീഡന പരാതിക്ക് പിന്നിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയും ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.

SCROLL FOR NEXT