എറണാകുളം: തമ്മനം വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടം കൊച്ചി നഗരത്തിലെ 30% പ്രദേശങ്ങളെ ബാധിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ്. ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധിക പമ്പിങ് നടത്തുമെന്നും ജി. പ്രിയങ്ക ഐഎഎസ് പറഞ്ഞു. തമ്മനം വാട്ടർടാങ്ക് അപകടത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ കൊച്ചിയിലേക്ക് തിരിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.
കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ എന്ന് സ്ഥലം സന്ദർശിച്ച ഉമ തോമസ് എംഎൽഎയും പറഞ്ഞു. വലിയ അപകടം ഒഴിവായതിൽ ആശ്വാസമുണ്ടെന്നും പഴയ ടാങ്കുകൾ ജല അതോറിറ്റി ആവശ്യപ്പെട്ടപ്പോഴെല്ലാം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും കൊച്ചി മേയർ അനിൽ കുമാർ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നത്. ജല അതോറിറ്റിയുടെ ടാങ്കാണ് തകർന്നത്. വീടുകളിൽ അടക്കം വെള്ളം ഇരച്ചു കയറുകയും വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. 1.35 കോടി ലിറ്ററോളം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടം സമയം 1.10 കോടി ലിറ്ററിന് അടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു.