തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിക്കെതിരെ ആഞ്ഞടിച്ച് ശിവഗിരി മഠം. തന്റെ ഭരണകാലത്ത് ശിവഗിരിയില്‍ പൊലീസിനെ അയക്കേണ്ടി വന്നത് ഏറെ ദുഃഖമുള്ള കാര്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം എ.കെ. ആന്റണി തുറന്നു പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചാണ് മഠം രംഗത്തെത്തിയത്.
എ.കെ ആന്റണി ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ശ്രീനാരായണീയര്‍ക്ക് ഏറ്റ മനോവിഷമം എന്തു ചെയ്താലും മാറ്റാനാകില്ലെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അന്ന് നടന്നത് നരനായാട്ടാണ്. ഇപ്പോഴത്തെ ഖേദപ്രകടനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. നിയമവാഴ്ച നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും അതിനു പല വഴികള്‍ വേറെയുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നും ശിവഗിരിക്ക് ഏറ്റ മുറിവുണക്കാന്‍ കഴിയില്ലെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു.
ശിവഗിരിയില്‍ പൊലീസിനെ അയച്ചതിനു പിന്നാലെ നടന്ന സംഭവങ്ങളില്‍ പലതും നിര്‍ഭാഗ്യകരമാണ്. ശിവഗിരിയില്‍ അധികാരം കൈമാറാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കും എന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിനെ അയച്ചത്.
ശിവഗിരിയില്‍ ഉണ്ടായത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നമല്ല. ഇതിനെയാണ് ഞാന്‍ എന്തോ അതിക്രമം കാണിച്ചു എന്ന് 21 വര്‍ഷമായി പാടിക്കൊണ്ടിരിക്കുന്നതെന്നും ആന്റണി പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും പരസ്യപ്പെടുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനോടും സര്‍ക്കാരിനോടും ഒരു അഭ്യര്‍ത്ഥനയുണ്ടെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ആന്റണി ആവശ്യപ്പെട്ടത്. ഇ. കെ. നായനാര്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ അദ്ദേഹം ശിവഗിരിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ വച്ചിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിനുശേഷം വിശദമായ ഒരു റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാരുടെ ജുഡീഷ്യല്‍ കമ്മറ്റി റിപ്പോര്‍ട്ട് വീണ്ടും പരസ്യപ്പെടുത്തണമെന്നും എന്താണ് സംഭവിച്ചത് ജനങ്ങള്‍ അറിയട്ടേയെന്നും ആന്റണി പറഞ്ഞു.