Source: News Malayalam 24x7
KERALA

'കേന്ദ്രം ലക്ഷ്യമിടുന്നത് കേരളത്തിൻ്റെ വികസന മാതൃകയെ തകർക്കാൻ, കേരളത്തിൻ്റെ വികസനത്തെ യുഡിഎഫ് ബലികൊടുക്കുന്നു'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കോടിക്കണക്കിന് രൂപയുടെ വിഭവ നഷ്ടമാണ് സമീപകാലത്ത് കേരളത്തിൽ കേന്ദ്രനയം മൂലം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. എങ്ങനെ ആകാൻ പാടില്ല എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കേന്ദ്ര സർക്കാരിൻ്റെ ഓരോ നീക്കവും. കിഫ്ബി വായ്പകളെ സംസ്ഥാന വായ്പകൾ ആയി പരിഗണിച്ച് പ്രതിസന്ധി സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കിഫ്ബി വായ്പകളുടെ പേരിൽ സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുന്നത് കേരളത്തിൻ്റെ വികസന മാതൃകയെ തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര വിഹിതത്തിലെ വിവേചനം കണക്ക് പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഏജൻസികൾ വികസന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുകയെ സംസ്ഥാനത്തിന്റെ പൊതു കടമായി കണക്കാക്കുന്ന വിചിത്രമായ വാദമാണ് കേന്ദ്രം ഉയർത്തുന്നത്. 2025 - 26 വർഷത്തിൽ 14358 കോടി രൂപയാണ് വായ്പയിൽ നിന്നും കേന്ദ്രം ഇത്തരത്തിൽ വെട്ടിക്കുറച്ചത്. റിസർവ് ബാങ്ക് അഞ്ചുവർഷത്തെ കാലാവധി നൽകിയ ഒരു കാര്യത്തിന് ഇത്തരമൊരു വെട്ടിക്കുറയ്ക്കൽ നടത്തിയത് കേരളത്തിൻ്റെ വികസന മാതൃകയെ തകർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മാത്രമാണ്. ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാന പദത്തിലേക്ക് വായ്പ എടുക്കുന്നതിനായി 12516 കോടി രൂപക്കാണ് അപേക്ഷ നൽകിയതെങ്കിലും 5636 കോടി രൂപക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. തുക വെട്ടിക്കുറക്കുമ്പോൾ കേരളം നേരിടുന്നത് ഒരു കൃത്യമായ സാമ്പത്തിക ഉപരോധമാണ്. കോടിക്കണക്കിന് രൂപയുടെ വിഭവ നഷ്ടമാണ് സമീപകാലത്ത് കേരളത്തിൽ കേന്ദ്രനയം മൂലം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജിഎസ്ടി സമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. വരുമാനത്തിൻ്റെ 45% കേന്ദ്രസർക്കാർ നൽകിയത് ഇപ്പൊൾ 25 മുതൽ 30 ശതമാനത്തിലേക്ക് ഇടിഞ്ഞു. ആകെ റവന്യൂ വരുമാനത്തിൻ്റെ 70 മുതൽ 75% വരെ സംസ്ഥാന തന്നെ കണ്ടെത്തേണ്ടി വരികയാണ്. ദേശീയപാതയ്ക്ക്സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകാൻ തയ്യാറായ രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ് കേരളം. ഇതിനായി അംഗീകരിച്ച 6769 കോടിയില് കേരളം കൈമാറിയത് 5580 കോടി രൂപയാണ്. വികസനത്തോടുള്ള നമ്മുടെ ഈ സന്നദ്ധതയെ അംഗീകരിക്കുന്നതിന് പകരം ആ തുകയേയും നമ്മുടെ സാധാരണ വായ്പാ പരിധിയിൽ ഉൾപ്പെടുത്തി ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോട്ടറിക്ക് 40 ശതമാനം നികുതി ചുമത്തിയത് എന്ത് പറഞ്ഞാണ് കേന്ദ്ര സർക്കാരിന് ന്യായീകരിക്കാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ലൈഫ് മിഷനിലൂടെ 5 ലക്ഷംവീട് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സമയബന്ധിതമായ നീക്കമാണ് നടക്കുന്നത്. ക്ഷേമപെൻഷൻ 2000 രൂപയാക്കി ഉയർത്തിയത് 60 ലക്ഷം പേർക്കാണ് ആശ്വാസകരമാകുന്നത്. കേന്ദ്രത്തിൻ്റെ ഇത്തരം നയങ്ങൾ ഒരിക്കലും ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

കേന്ദ്രത്തിൻ്റെ കേരളത്തോടുള്ള സമീപനത്തെ വിമർശിച്ച മുഖ്യമന്ത്രി യുഡിഎഫ് സംസ്ഥാനത്തിൻ്റെ വികസനത്തെ സഹായിക്കാൻ തയ്യാറാകുന്നില്ലെന്നും വിമർശിച്ചു. യുഡിഎഫ് കാലത്ത് വെറും 34 ലക്ഷം ആയിരുന്ന പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം ഇന്ന് 60 ലക്ഷമായി ഉയർന്നു. 600 രൂപയാണ് യുഡിഎഫ് കാലത്തെ പെൻഷൻ എന്നത് ഓർമിക്കണം. പ്രതിപക്ഷം കേരളത്തിന് അർഹമായ വിഹിതം ചോദിച്ച് വാങ്ങുന്നതിന് കേന്ദ്രത്തിൻ്റെ മുന്നിൽ സംസാരിക്കാൻ പോലും തയ്യാറല്ല. നിവേദനം നൽകാൻ തയ്യാറല്ല.

വഞ്ചനയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൻറെ ആവശ്യങ്ങൾക്കായി ശബ്ദം ഉയർത്താൻ ഇവർ തയ്യാറാകുന്നില്ല. നാടിൻ്റെ വികസനത്തെ ബലി കൊടുക്കാനാണ് തയ്യാറാകുന്നത്. 15399 കോടി 60 ലക്ഷം രൂപയുടെ കുറവ് ( 56%) കേന്ദ്ര ഗ്രാൻ്റ് ഇനത്തിൽ ഉണ്ടായിട്ടും പ്രതിപക്ഷം മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു.നമ്മുടെ സംസ്ഥാനത്തിന് അർഹമായത് നിഷേധിക്കുമ്പോൾ സംസ്ഥാന താൽപര്യം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതല്ലേ.കേരളത്തിലെ അപമാനിക്കാനും വികസനം മുടക്കാനും ലഭിക്കുന്ന സന്ദർഭങ്ങൾ ഒന്നുപോലും ഇവർ പാഴാക്കുന്നില്ല എന്നത് ലജ്ജാകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാൻ കഴിയണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുവെന്നും എന്ത് സംഭവിച്ചാലും കേരളത്തിലെ ജനങ്ങളെ സർക്കാർ ചേർത്തു പിടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT