KERALA

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ജിതിൻ ഭാസ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച അപേക്ഷയും കോടതി പരിഗണിക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കാഫിർ സ്ക്രീൻഷോട്ട് 200 ഓളം വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് ജിതിൻ ഭാസ്കറിനെ അറസ്റ്റ് ചെയ്തത്.

ജിതിൻ ഭാസ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച അപേക്ഷയും കോടതി പരിഗണിക്കും. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജികൾ പരിഗണിക്കുന്നത്. അതേസമയം അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. യുഡിഎഫ് നേതാക്കളെ തൃപ്തിപ്പെടുത്താനാണ് പോലീസ് നടപടിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ഇന്നലെ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

ജൂൺ 16നാണ് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ ബ്ലോക്ക് അംഗമാണ് അറസ്റ്റിലായ ജിതിൻ ഭാസ്കരൻ. വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിൻ. എസ്ഐടി പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ജിതിന്റേത്. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ആണ് സ്ക്രീൻഷോർട്ട് ആദ്യം പ്രചരിപ്പിച്ചത്. ഈ ​ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു സംഘം അന്വേഷണം നടത്തിയിരുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ്‌ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

SCROLL FOR NEXT