Source: News Malayalam 24x7
KERALA

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

വീടുകളിൽ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ് വരുമ്പോഴുള്ള പ്രതിസന്ധിയാണ് നിലവിലുള്ളത്. വീടുകളിൽ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. വീടുകളിൽ പാതക വാതക ലഭ്യത കുറഞ്ഞതും വൈദ്യുതി വാഹനങ്ങൾ കേരളത്തിൽ കൂടിയതും തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.

സർക്കാർ എല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. ഉഷ്ണതരംഗം പ്രതീക്ഷിക്കാതെ എത്തിയത് പ്രതിസന്ധിക്ക് കാരണമായി. കാലവർഷം അനുകൂലമായാൽ നിലവിലെ പ്രതിസന്ധിയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ഇന്നു മുതൽ ട്രിപ്പിങ് ഉണ്ടാവില്ല. പുറത്തു നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്ന നടപടി കമ്മീഷൻ വൈകിപ്പിച്ചുവെന്ന വിഷയത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ട്. എന്തുകൊണ്ട് വൈകി എന്നത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. കമ്മീഷന് എതിരായ കാര്യങ്ങൾ പറയേണ്ട രീതിയിൽ പറയുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം , നടപടി വൈകിയത് സംബന്ധിച്ച ചോദ്യങ്ങൾ റെഗുലേറ്ററി കമ്മീഷനോട് ചോദിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെ ഇന്ന് മന്ത്രി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുറത്തു നിന്നും 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കഴിഞ്ഞ എട്ടിന് ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി പെറ്റീഷൻ നൽകിയിരുന്നുവെങ്കിലും 24നാണ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട ഹിയറിങ് നടത്തിയത്. അന്നും അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസ് പ്രതിഷേധം അറിയിച്ചപ്പോഴാണ് പിന്നീട് അനുമതി ലഭിച്ചത്. അപ്പോഴേക്കും വൈദ്യുതി ലഭ്യമല്ലായിരുന്നു. ഇതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായതെന്നും കെഎസ്ഇബി ആരോപിച്ചിരുന്നു.

SCROLL FOR NEXT