Source: Social Media
KERALA

വ്രതാനുഷ്ഠാനം പൂർത്തിയാകാൻ ഫിത്വർ സകാത്ത്; ഈദിനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും ഫിത്വർ സകാത്ത് വിശ്വാസിയുടെ നോമ്പുകാലത്തെ പിഴവുകൾക്കുള്ള പരിഹാരവുമാണ്

Author : ശാലിനി രഘുനന്ദനൻ

ഈദിനെ വരവേൽക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വ്രതാനുഷ്ഠാനത്തിന്റെ പൂർത്തീകരണത്തിനായി ലോകം മുഴുവനുമുള്ള വിശ്വാസികൾ ഫിത്വർ സകാത്ത് നൽകാൻ ഒരുങ്ങുകയാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരും പെരുന്നാൾ സന്തോഷത്തിൽ പങ്കുചേരുന്നു എന്ന് ഉറപ്പാക്കുന്നതാണ് ഈ ദാന ധർമ്മം. സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും ഫിത്വർ സകാത്ത് വിശ്വാസിയുടെ നോമ്പുകാലത്തെ പിഴവുകൾക്കുള്ള പരിഹാരവുമാണ്.

റമദാൻ വിടവാങ്ങുന്നതോടെ ഓരോ വിശ്വാസിയും തന്റെ സഹോദരങ്ങളുടെ വിശപ്പകറ്റാനുള്ള തയ്യാറെടുപ്പിലായിരിക്കും. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനിടയിൽ സംഭവിച്ചേക്കാവുന്ന ചെറിയ അപാകതകൾക്ക് ശുദ്ധീകരണമായാണ് ഫിത്വർ സകാത്ത് നിർദേശിക്കപ്പെട്ടിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കാൻ പാടില്ല എന്ന വിശ്വസികളുടെ കരുതലാണ് ഇതിന് പിന്നിൽ.

കുടുംബത്തിലെ ഓരോ അംഗത്തിനും വേണ്ടി ഒരു'സാഅ്' ഭക്ഷ്യധാന്യമാണ് സകാത്തായി നൽകേണ്ടത്.കേരളത്തിലെ വിശ്വാസികൾക്കിടയിൽ അരിയാണ് പൊതുവെ ഫിത്വർ സകാത്തായി നൽകുന്നത്. കുടുംബനാഥൻ തന്റെ സംരക്ഷണത്തിലുള്ള ഓരോ അംഗത്തിനും വേണ്ടി നിശ്ചിത അളവ് ധാന്യം വിതരണം ചെയ്യണം. വീടുകളിൽ നിന്ന് വീടുകളിലേക്ക് സ്നേഹത്തിന്റെ ഈ കൈത്താങ്ങ് എത്തുന്നതോടെ പെരുന്നാൾ ആഘോഷത്തിന് പുതിയൊരു അർത്ഥതലമുണ്ടാകുന്നു.

ഒരു നേരത്തെ ആഹാരത്തിന് മുന്നിൽ ഒരാളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് ആഘോഷത്തിന്റെ യഥാർത്ഥ സംതൃപ്തി. പെരുന്നാൾ പിറ ദൃശ്യമായി എന്നുറപ്പായാലാണ് വിശ്വസികൾ തങ്ങൾക്ക് നിർബന്ധമാക്കിയായ ഫിത്ർ സകാത്ത് നൽകുക. റമദാനിന്റെ പുണ്യ നാളുകൾ വിടപറയാൻ ഒരുങ്ങുമ്പോൾ ചുറ്റിനുമുള്ള സഹോദരങ്ങളെ പരിഗണിക്കുക കൂടിയാണ് ഈ ദാന ധർമം.

SCROLL FOR NEXT