KERALA

ആശങ്കയൊഴിഞ്ഞു... കടുവ കാട് കയറി; നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ്

പ്രജനന കാലം ആയതിനാലാണ് കടുവ ഇറങ്ങി വന്നതെന്നും വനംവകുപ്പ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്. പാതിരിയമ്പം വനഭാഗത്തേക്ക് ആണ് കടുവ പോയത്. ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു. എങ്കിലും വനമേഖലയിൽ നിരീക്ഷണം തുടരും. നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ല. പ്രജനന കാലം ആയതിനാലാണ് കടുവ ഇറങ്ങി വന്നതെന്നും വനംവകുപ്പ് വ്യക്തമാക്കി.

പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. WWL 122 എന്ന 5 വയസുള്ള ആരോഗ്യവാനായ ആണ്‍കടുവയാണിത്. തിങ്കളാഴ്ച്ച പടിക്കാം വയല്‍ ഉന്നതിക്ക് സമീപമാണ് നാട്ടുകാര്‍ ആദ്യമായി കടുവയെ കണ്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ പനമരം ചീക്കല്ലൂര്‍ പുളിക്കല്‍ പാടത്തെ കൈതകൂട്ടത്തിനുള്ളിൽ കടുവയെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. കടുവയെ കാട്ടിലേക്ക് തുരത്താന്‍ മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളായ ഭരതും, വിക്രമും എത്തിയിരുന്നു.

കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ ഇന്ന് പനമരം പഞ്ചായത്തിലെയും കണിയാമ്പറ്റ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഇന്ന് അവധിയാണ്.

SCROLL FOR NEXT