KERALA

"താനോ ഭരണസമിതിയോ ഒരു ക്രമക്കേടും നടത്തിയിട്ടില്ല", കൗൺസിലറുടെ ആത്മഹത്യാ കുറിപ്പിന്റെ പൂര്‍ണരൂപം പുറത്ത്; സിപിഐഎമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല

രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജീവനൊടുക്കിയ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ കുമാറിൻ്റെ ആത്മഹത്യ കുറിപ്പിൻ്റെ പൂർണരൂപം പുറത്ത്. കുറിപ്പിൽ സിപിഐഎമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല. ഇപ്പോൾ എന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വലിയ മാനസികാഘാതം ഏൽക്കുന്നുണ്ടെന്നും അനിൽ കുമാർ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നത്.

"തിരിച്ചു പിടിക്കാൻ തുക ഒരുപാടുണ്ട്. ഞാനോ ഭരണസമിതിയോ ഒരു ക്രമക്കേടും നടത്തിയിട്ടില്ല. ഒരു തരത്തിലും ബിനാമി ലോണുകളോ വകമാറ്റലോ വരുത്തിയിട്ടില്ല. ജനങ്ങൾ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിൽ ഒരു കണിക പോലും വീഴ്ച വരുത്തിയിട്ടില്ല. നിക്ഷേപകർ പണം പിൻവലിക്കാൻ കുറച്ച് സമയം അനുവദിച്ച് നൽകണം. തുക തിരിച്ചുപിടിച്ച് എല്ലാവർക്കും അവരവരുടെ പണം തിരികെ തരും. ഭാര്യയെയും മക്കളെയും ആരും വേട്ടയാടരുത്. മാനസികമായി വലിയ വിഷമവും സമ്മർദവുമുണ്ട്". ഇപ്പോൾ സംഭവിച്ചത് സമ്മർദത്തിന് വിധേയനായി വന്നുപോയതാണെന്നും അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

നേരത്തെയും അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൻ്റെ ചില ഭാ​ഗങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. "ഇപ്പോൾ ഒരു പ്രതിസന്ധി എല്ലാ സംഘങ്ങളിൽ ഉള്ളത് പോലെ ഉണ്ട്. ഇതുവരെയും എഫ്.ഡി. കൊടുക്കാനുള്ള എല്ലാ പേർക്കും കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസ വരുമാനങ്ങളോ ഇല്ലാതായി. ആയതിനാൽ തന്നെ എഫ്.ഡി. ഇട്ടിട്ടുള്ള ആൾക്കാർ അവരുടെ പണത്തിൽ കാലതാമസം തരാതെ ആവശ്യത്തിലധികം സമ്മർദം തരുന്നു. നമുക്ക് തിരിച്ച് പിടിക്കാൻ ധാരാളം തുക ഉണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റ് നടപടിക്കൊന്നും പോകാതെ പല ആധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി. ഞാനോ ടി സമിതിയിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും ഈ സംഘത്തിൽ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം രേഖകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ" എന്നുമാണ് പുറത്തുവന്ന ആത്മഹത്യക്കുറിപ്പിലുള്ളത്.

മാധ്യമങ്ങളോട് രോഷാകുലനായും സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയും രാജീവ് ചന്ദ്രശേഖർ ഉയർത്തിയ വാദമുഖങ്ങളുടെ മുന ഒടിക്കുന്നതാണ് ആത്മഹത്യക്കുറിപ്പ്. അനിൽ കുമാറിൻ്റെ മരണത്തിൽ പൊലീസിനെയും സിപിഐഎമ്മിനെയും കുറ്റപ്പെടുത്തി പ്രതിരോധം തീർക്കുകയാണ് ഇതുവരെ ബിജെപി ചെയ്തത്. എന്നാൽ ഈ വാദങ്ങൾ പൊളിക്കുന്നതാണ് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്. ഇതോടെ ബിജെപിക്ക് എതിരായ രാഷ്ട്രീയ ആക്രമണം സിപിഐഎം ശക്തമാക്കുമെന്നുറപ്പാണ്.

SCROLL FOR NEXT