തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടികളിലെ സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിനായുള്ള പോഷൻ ട്രാക്കർ ആപ്പിൻ്റെ പ്രവർത്തനം അവതാളത്തിൽ. അഞ്ച് വർഷമായിട്ടും ആപ്പിൻ്റെ പ്രവർത്തനങ്ങള്‍ പൂർണ സജ്ജമായിട്ടില്ല. ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയാണ് ആപ്പിൻ്റെ പ്രവർത്തനം അവതാളത്തിലാവാൻ കാരണമെന്നാണ് ഉയരുന്ന വിമർശനം.
2021 മാർച്ച് ഒന്നിന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയമാണ് നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ വഴി 'പോഷൻ ട്രാക്കർ' ആപ്പ് പുറത്തിറക്കിയത്. കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ തിരിച്ചറിയുന്നതിനും പോഷകാഹാര വിതരണം എളുപ്പമാക്കുന്നതിനുമാണ് ആപ്പ് ഉപയോഗിച്ചുവരുന്നത്. ഗർഭിണികൾക്കും ഗുണകരമാകും വിധമാണ് ആപ്പ് വിഭാവനം ചെയ്തതത്.
എന്നാൽ ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥമൂലം ആപ്പിൻ്റെ പ്രവർത്തനം അവതാളത്തിലായെന്നാണ് ഉയരുന്ന വിമർശനം. രണ്ട് വർഷമായി കേന്ദ്രസർക്കാർ അരിയും ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും നല്‍കുന്നത് പോഷൻ ട്രാക്കർ ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
ആപ്പ് തെറ്റായ ഡാറ്റ നൽകുന്നതിനാൽ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിക്കുന്നതായും അവശ്യസാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായുമാണ് പരാതി. കൂടാതെ ആപ്പ് പണിമുടക്കുന്നതും നിത്യ സംഭവമാണെന്നും അധികൃതർ പരാതി പറയുന്നു.