ഭാരതാംബ വിവാദത്തിൽ പിടിവാശി അവസാനിപ്പിച്ച് രാജ്ഭവന്‍. ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാൻ ഗവര്‍ണര്‍ തീരുമാനിച്ചു. രാജ്ഭവനിൽ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ നിലവിളക്കും ഭാരതാംബയും ഉണ്ടാകില്ല. സംസ്ഥാന സർക്കാരുമായി ഇതേ ചൊല്ലി സംഘർഷം വേണ്ടെന്നാണ് രാജ്ഭവൻ്റെ തീരുമാനം.
സത്യപ്രതിജ്ഞ ചടങ്ങുകളിലും, കേരള ശ്രീ പുരസ്കാരദാനച്ചടങ്ങിലുമാകും ഭാരതാംബയുടെ ചിത്രം ഒഴിവാക്കുക. അതേസമയം രാജ്ഭവന്‍റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരനാണ് തീരുമാനം. നാളത്തെ പ്രഭാഷണവേദിയിലും ഭാരതാംബയുടെ ചിത്രവും വിളക്കും ഉണ്ടാകും.
ജൂൺ അഞ്ചിന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഭാരതാംബയുടെ ചിത്രത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തണമെന്നായിരുന്നു രാജ്ഭവൻ്റെ ആവശ്യം. എന്നാൽ സർക്കാർ പരിപാടിയിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും ചിത്രം മാറ്റണമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ ഓഫിസിൻ്റെ നിലപാട്.
ഗവർണർ അതിന് തയ്യാറാവാതെ വന്നതോടെ കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ സ്വന്തം നിലക്ക് രാജ്ഭവനും, സെക്രട്ടേറിയറ്റിന് മുന്നിൽ കൃഷി വകുപ്പും പരിപാടി നടത്തുകയായിരുന്നു. ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ചിത്രം രാജ്ഭവനിൽനിന്നു മാറ്റില്ലെന്നുമായിരുന്നു അന്ന് ഗവർണർ സ്വീകരിച്ചിരുന്ന നിലപാട്. ചിത്രം മാറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിന്നപ്പോഴും സർക്കാരുമായി പോരിനില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഭാരതാംബ ചിത്രത്തിലെ ആർഎസ്എസ് അജണ്ട ചർച്ചയാക്കാനായിരുന്നു സിപിഐയുടെ തീരുമാനം. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്ന നിലപാടായിരുന്നു സിപിഐഎമ്മും സിപിഐയും സ്വീകരച്ചത്. അതേസയം, ചർച്ചാ വിഷയമായി മാറിയ ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്താത്തതും, മൃദു സമീപനവും സ്വീകരിച്ചതും ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.