തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ നാലുപേരുടെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബാബു, സതീഷ്, രാജേഷ്, വിഷ്ണു എന്നിവരാണ് അതിതീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ സതീഷ് വെന്റിലേറ്ററിലാണ്. അതേസമയം, സംഭവ സ്ഥലത്ത് നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസിൻ്റെയും കെടാവർ നായയെയും ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്.
അപകടം നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 103 ശരീരഭാഗങ്ങളാണ് ലഭിച്ചത്. മരിച്ച 10 പേരിൽ ഒൻപത് പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
37 പേരാണ് ദുരന്തത്തില്‍ പെട്ടത്. സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കമ്മീഷണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ടെന്നും അവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഇത്തരത്തില്‍ മാറ്റുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 14 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെ നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ പടക്കപ്പുര തയ്യാറാക്കിയിരുന്നത്.