കൊച്ചി: വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്'ന് പ്രദർശനാനുമതി നൽകിയതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് കോടതി. സിനിമയുടെ ടീസർ മാത്രം കണ്ട് റിലീസ് തടയാനാകില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് സിനിമ തടയാനാകില്ല. ഇനി അഥവാ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ തടയേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ് എന്നും വ്യക്തമാക്കി.
സെൻസർ ബോർഡ് സിനിമ പൂർണമായി കണ്ട ശേഷമാണ് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡ് നടപടിയിൽ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നും കോടതി അറിയിച്ചു. കൂടാതെ ഹർജിക്കാരും സിനിമ കണ്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് അപ്പീലിൽ വാദം പൂർത്തിയാകുന്നത് വരെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സിനിമയ്ക്ക് പ്രദർശനാനുമതി നൽകുകയായിരുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല സിനിമയെന്ന് നിര്‍മ്മാതാക്കള്‍ കോടതിയിൽ വാദിച്ചു. ഒരു മത വിഭാഗത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നില്ല. സാമൂഹ്യ തിന്മയെ തുറന്നുകാട്ടുന്നതാണ് കേരള സ്റ്റോറി 2 എന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് വിധി വന്നത്. സിനിമയുടെ റിലീസ് തടഞ്ഞാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു.
സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിൻ്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹർജിയില്‍ ആരോപിച്ചിരുന്നു. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂര്‍ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിരുന്നു.
കാമാഖ്യ നാരായണ്‍ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സൺഷൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം.