KERALA

പ്രധാന ഗൂഢാലോചന നടന്നത് അബാദ് പ്ലാസ ഹോട്ടലിൽ; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ചത് നിർണായകമായ ഏഴ് തെളിവുകൾ

പത്ത് പ്രതികളിൽ അഞ്ച് പേർ അക്രമത്തിനുപയോഗിച്ച രണ്ട് വാഹനങ്ങൾ മാറി ഓടിച്ചവരാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായകമായ ഏഴ് തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. പ്രധാന ഗൂഢാലോചന നടന്നത് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ വെച്ചാണ്. പത്ത് പ്രതികളിൽ അഞ്ച് പേർ അക്രമത്തിനുപയോഗിച്ച രണ്ട് വാഹനങ്ങൾ മാറി ഓടിച്ചവരാണ്. ഇന്ന് കേസിൽ വിധിവരാനിരിക്കെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഉയർത്തിയ തെളിവുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.

എട്ടാം പ്രതിയായ ദിലീപിനെതിരെയുള്ള തെളിവുകളിൽ പ്രധാനം സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളുമാണ്. തൃശൂർ ടെന്നിസ് ക്ലബ്ബിൽ പൾസർ സുനിക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഒരു തെളിവ്. അബാദ് പ്ലാസയിലെ അമ്മ പരിപാടിക്കിടെ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളാണ് മറ്റൊന്ന്. തൊടുപുഴയിലെ സിനിമ സെറ്റിൽ പൾസർ സുനിയും ദിലീപും ഒപ്പമുണ്ടായിരുന്നത് സംബന്ധിച്ച മൊഴികൾ. മറ്റൊന്ന് തൃശൂരിലെ ഹോട്ടലിൽ എത്തി പൾസർ അഡ്വാൻസ് വാങ്ങിച്ചു എന്നതാണ്. എറണാകുളത്തെ സിഐഎഫ്ടി ജംഗ്ഷനിൽ വച്ച് ദിലീപിൻ്റെ കാരവനിലും ഗൂഢാലോചന നടത്തി. പൊലീസിന് എതിരെ വധ ഗൂഢാലോചനയെന്ന ബാലചന്ദ്രകുമാറിന്റെ ദൃക്സാക്ഷി മൊഴിയാണ് മറ്റൊന്ന്.

പൾസർ സുനിയും ദിലീപും ഒരുമിച്ചുള്ള ടവർ ലൊക്കേഷനും ഡിജിറ്റൽ തെളിവുകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. രണ്ടാം പ്രതി മാർട്ടിൻ ത്യശൂരിൽ നിന്നും നടി സഞ്ചരിച്ച വാഹനം ഓടിച്ച ഡ്രൈവറാണ്. മൂന്നാം പ്രതി മണികണ്ഠനാണ് ക്യത്യം നടന്ന സമയത്ത് വാഹനം ഓടിച്ചത്. നാലാം പ്രതി വിജീഷ് ആക്രമണ സമയത്ത് ട്രാവലർ ഓടിച്ചയാളാണ്. പ്രദീപ് രണ്ട് വാഹനങ്ങളും മാറി മാറി ഓടിച്ചു. ആറാം പ്രതി വടിവാൾ സലീം ട്രാവലർ ഓടിച്ച ഡ്രൈവറാണ്. ഏഴാം പ്രതി ചാർളി പ്രതികളെ സംരക്ഷിച്ചു. എട്ടാം പ്രതി നടൻ ദിലീപ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയയാളാണ്. ഒൻപതും പത്തും പ്രതികളായ സനലും ശരത്തും തെളിവ് നശിപ്പിച്ചുവെന്നാണ് കുറ്റം.

SCROLL FOR NEXT