KERALA

മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം, സംസ്ഥാനത്തിൻ്റെ പേര് ഇനി 'കേരളം'; വിജ്ഞാപനമിറക്കി

‘കേരള’ എന്നതിന് പകരം മാതൃഭാഷയുടെ തനിമ നിലനിർത്തി ‘കേരളം’ എന്നാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ നിർണായക വിജ്ഞാപനം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വന്നു.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാത്രമായിരിക്കും. ‘കേരള’ എന്നതിന് പകരം മാതൃഭാഷയുടെ തനിമ നിലനിർത്തി ‘കേരളം’ എന്നാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ നിർണായക വിജ്ഞാപനം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്തിൻ്റെ പേര് മാറ്റാനുള്ള ബിൽ ഈ മാസം ഓഗസ്റ്റ് 14ന് തന്നെ നിയമമായിരുന്നു. എന്നാൽ, നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിരുന്നില്ല.

ഇന്ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തോടെ പേരുമാറ്റം സംബന്ധിച്ച എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർണമായിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന നിയമ പുസ്തകങ്ങളിൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം അത് ‘കേരളം’ എന്ന് തിരുത്തി ഭേദഗതി വരുത്തും. എല്ലാ സർക്കാർ വിജ്ഞാപനങ്ങളിലും അന്താരാഷ്ട്ര തലത്തിലുള്ള ഔദ്യോഗിക രേഖകളിലും ഇനി ‘കേരളം’ എന്ന പേരായിരിക്കും പ്രതിഫലിക്കുക.

ഇനി വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങള്‍

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി

ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം പട്ടികയിലാണ് സംസ്ഥാനങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനം വന്നതോടെ, ഈ പട്ടികയിൽ ‘Kerala’ എന്ന് കിടക്കുന്ന ഭാഗം തിരുത്തി ‘Keralam’ എന്ന് രേഖപ്പെടുത്തും. ഇതോടെ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നായി മാറും.

കേന്ദ്ര-സംസ്ഥാന നിയമങ്ങളിലെ തിരുത്തലുകൾ

നിലവിൽ കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും നൂറുകണക്കിന് നിയമ പുസ്തകങ്ങളിലും ചട്ടങ്ങളിലും ‘കേരള’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്ര വിജ്ഞാപന പ്രകാരം വരും ദിവസങ്ങളിൽ ഈ നിയമങ്ങളിലെല്ലാം ആവശ്യമായ ഭേദഗതികൾ വരുത്തും. പേരുമാറ്റം കൃത്യമായി പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിയമങ്ങൾ തിരുത്താൻ ഒരു വർഷത്തെ കാലാവധിയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഐഡൻ്റി റ്റി രേഖകളിലെ മാറ്റങ്ങൾ

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്ന് മാറിയതുകൊണ്ട് ജനങ്ങൾ തങ്ങളുടെ നിലവിലുള്ള രേഖകൾ പെട്ടെന്ന് മാറ്റേണ്ടതുണ്ടോ എന്ന ആശങ്ക വേണ്ട. നിങ്ങളുടെ കൈവശമുള്ള ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലെല്ലാം 'Kerala' എന്നാണ് ഉള്ളതെങ്കിലും അവയ്ക്ക് യാതൊരു നിയമതടസ്സവും ഉണ്ടാകില്ല. അവ തുടർന്നും പൂർണ്ണമായും സാധുവായിരിക്കും.

പുതിയ രേഖകളിൽ 'കേരളം'

ഇനി മുതൽ പുതുതായി അപേക്ഷിക്കുന്ന അല്ലെങ്കിൽ പുതുക്കുന്ന പാസ്‌പോർട്ട്, ആധാർ തുടങ്ങിയ ഔദ്യോഗിക ഐഡന്റിറ്റി രേഖകളിൽ വിലാസം രേഖപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷിലും 'Keralam' എന്ന് തന്നെയായിരിക്കും വരിക. യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി, പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ തുടങ്ങിയ കേന്ദ്ര ഏജൻസികൾ അവരുടെ ഡിജിറ്റൽ ഡാറ്റാബേസിൽ 'Kerala' എന്നത് മാറ്റി 'Keralam' എന്ന് സ്വയം അപ്‌ഡേറ്റ് ചെയ്യും.

SCROLL FOR NEXT