തൃശൂർ: സീറോ മലബാർ സഭക്ക് കീഴിലെ പുത്തൻപ്പള്ളിയിൽ നിന്ന് ഭണ്ഡാരപ്പണം മോഷ്ടിച്ചെന്ന് പരാതി. ട്രസ്റ്റിമാരായ ജോസ് ആലപ്പാടിനും കിരൺ ചാണ്ടിക്കുമെതിരെ മറ്റൊരു ട്രസ്റ്റിയും ഇടവാകാംഗങ്ങളുമാണ് പരാതിപ്പെട്ടത്. നേർച്ചയായി ലഭിച്ച പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ ഇരുവരും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ജോസ് ആലപ്പാട്ടിന് ലഭിച്ച പള്ളി മുറിയിലെ സ്വകാര്യ ലോക്കറിലേക്കും പോക്കറ്റിലേക്കുമാണ് അപഹരിച്ച പണം മാറ്റിയത്.
മറ്റൊരു ട്രസ്റ്റിയും ഇടവാകാംഗങ്ങളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. 2025 ഡിസംബർ 2 മുതൽ 19 വരെ വിവിധ സമയങ്ങളിലായി നടന്ന മോഷണത്തിൻ്റെ തെളിവുകൾ സഹിതമാണ് സഭക്കും പൊലീസിനും പരാതി നൽകിയത്. പരാതിക്ക് പിന്നാലെ തൃശൂർ അതിരൂപത ഇടപെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ആരോപണ വിധേയരെ ട്രസ്റ്റിമാരായി തുടരാൻ അനുവദിച്ചു. പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.