തിരുവനന്തപുരം: സസ്പെൻഷൻ നടപടി കാര്യകാരണങ്ങൾ അറിയിക്കാതെയെന്ന് കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എൻ. പ്രശാന്ത് ഐഎഎസ്. ബി. അശോകിന്റെ സസ്പെൻഷൻ ഓർഡർ അതേ പടി പകർത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ സസ്പെൻഷൻ ഓർഡറിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പരാതി ഉണ്ടെന്നും, കഴിഞ്ഞ തവണ ആർക്കും പരാതി ഇല്ലായിരുന്നുവെന്നും എൻ. പ്രശാന്ത് ഐഎഎസ് പ്രതികരിച്ചു.
തനിക്ക് നോട്ടീസ് ഒന്നും നൽകിയിട്ടില്ലെന്ന് എൻ. പ്രശാന്ത് പറഞ്ഞു. ചിലരുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സസ്പെൻഷൻ. തീരുമാനം എടുക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളാണ്. ഞങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ശരിക്കും മുഖ്യമന്ത്രി ആണ്. തനിക്ക് കോടതിയിൽ പോയി യുദ്ധം ചെയ്ത് സർക്കാരിനെ തിരുത്തേണ്ട ആവശ്യമില്ല. തനിക്കെതിരെ എട്ട് അച്ചടക്കനടപടികളാണ് ഉള്ളത്. ഹൈക്കോടതി വിധി ഫേസ്ബുക്കിൽ ഇട്ടാൽ അതിനെതിരെ വരെ നടപടിയാണ്. തീർച്ചയായും സർക്കാരിനുള്ളിൽ ഒരു കോക്കസ് ഉണ്ടെന്നും എൻ. പ്രശാന്ത് ഐഎഎസ് പ്രതികരിച്ചു.
സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് അച്ചടക്കചട്ടലംഘനം ചൂണ്ടിക്കാട്ടി എൻ. പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കിയത്. എട്ടാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ പ്രശാന്തിനെതിരെ നടപടിയെടുക്കുന്നത്. ശനിയാഴ്ച രാത്രി ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിവിധ ചട്ടലംഘനങ്ങൾക്ക് 2024 നവംബർ 11 മുതൽ പ്രശാന്ത് സസ്പെൻഷനിലാണ്. ചീഫ് സെക്രട്ടറി ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചതിനായിരുന്നു ആദ്യ സസ്പെൻഷൻ. പ്രശാന്തിനെതിരായ ചട്ടലംഘനങ്ങളിൽ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ നടപടി.