ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ല 
KERALA

ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ല; ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വന്നു

വെള്ളത്തിൽ ഇരുമ്പിൻ്റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് എൽഡിഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നു. വെള്ളത്തിൽ ഇരുമ്പിൻ്റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്.

പബ്ലിക് ഹെല്‍ത്ത് ലാബിലാണ് വെള്ളം പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിലാണ് ഇരുമ്പിൻ്റെ അംശമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ജലപീരങ്കിയിൽ മലിന ജലമാണ് പ്രയോഗിച്ചതെന്ന് സിപിഐ നേതാവ് കെ. രാജൻ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഏറ്റെടുക്കുകയും കുപ്പിയിലാക്കിയ വെള്ളം സഭയിൽ കൊണ്ടുവന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പിഎം ശ്രീക്കെതിരെ ജൂണ്‍ 22ന് എഐഎസ്എഫ് - എഐവൈഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ.രാജൻ ഉള്‍പ്പെടെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. സംഭവം വിവാദമായതിനെ തുടർന്നായിരുന്നു ശാസ്ത്രീയ പരിശോധന. പ്രതിപക്ഷം കൈമാറിയ വെള്ളം ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആഭ്യന്തരമന്ത്രി കൈമാറി.

തുടർന്ന് നടന്ന പരിശോധനയിലാണ് വെള്ളത്തിൽ അണുബാധയില്ലെന്നും ഇരുമ്പിന്‍റെ അംശമാണുള്ളതെന്നുമായിരുന്നു റിപ്പോർട്ട്. സഭയിൽ വയ്ക്കാൻ റിപ്പോർട്ട് പൊലീസ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

SCROLL FOR NEXT