കോഴിക്കോട്: നിപ കൺട്രോൾ റൂമിൽ മുഹമ്മദ് റിയാസ് എംഎൽഎയുടെ പ്രതിഷേധം. കൺട്രോൾ റൂമിൽ കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ സമ്മതിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. നിപ പ്രതിരോധം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്. പോരായ്മകൾ പർവതീകരിച്ച് ആശങ്ക സൃഷ്ടിക്കാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ആരോഗ്യമന്ത്രി ജില്ലയിൽ ഇതുവരെ എത്തിയിട്ടില്ല. നാല് ദിവസമായിട്ടും കെ.മുരളീധരൻ കോഴിക്കോട് വന്നിട്ടില്ല. മന്ത്രി വരണം എന്ന് നേരിട്ട് വിളിച്ച് പറഞ്ഞതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുൻ കാലങ്ങളിൽ ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്തായിരുന്നു കാര്യങ്ങൾ എകോപിപ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിപക്കെതിരെ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്ത് കാര്യങ്ങൾ എകോപിപ്പിക്കണം. അനാവശ്യ പ്രസ്താവനകൾ ഇറക്കി രംഗം വഷളാക്കരുത്, ആദ്യ ദിവസം ജില്ലയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ മന്ത്രി നിപ്പ പോസിറ്റീവ് ആയത് അറിഞ്ഞില്ല. ഇതിൽ വൈരുധ്യമുണ്ടെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
കൺട്രോൾ റൂമിൽ ഇരുന്ന് ആളുകളെ വിളിച്ച് ആത്മവിശ്വാസം പകരാൻ അനുവദിക്കുന്നില്ല. നിപയെ കുറിച്ച് വ്യക്തമായ ധാരണ ജനങ്ങൾക്ക് ഇതുവരെ വന്നിട്ടില്ല. കളക്ടറും മന്ത്രിയും പറയുന്നത് രണ്ടാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.