തൃശൂർ: ആഘോഷങ്ങൾ പരിമിതപ്പെടുത്തി എങ്കിലും അപരിമേയമായ ആവേശം പകർന്ന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. തെക്കോട്ടിറക്കത്തിന് പിന്നാലെ നടന്ന കുടമാറ്റത്തിൽ വിരിഞ്ഞത് വർണവിസ്മയമാണ്. താളത്തിൻ്റെ പാരമ്യമായി മാറിയ ഇലഞ്ഞിത്തറ മേളത്തിന് മുന്നോറോളം കലാകാരന്മാരാണ് അണിനിരന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യം നാദ വിസ്മയവും തീർത്തു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ ഉൾച്ചൂടും ഉഷ്ണ തരംഗത്തിൻ്റെ പുറംചൂടും നിറഞ്ഞു നിന്ന പൂരം. കുടകളുടെ എണ്ണം കുറച്ചെങ്കിലും തെക്കേനടയിലെ കുടമാറ്റത്തിൻ്റെ വർണപ്പൊലിമ കുറഞ്ഞില്ല. പാറമേക്കാവ്- തിരുവമ്പാടി ഭാഗങ്ങളിലായി അണിനിരന്നത് പതിനഞ്ച് വീതം ആനകളാണ്.
ലോകത്തെ ഏറ്റവും വലിയ സിംഫണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലഞ്ഞിത്തറ മേളത്തിന് ശേഷമായിരുന്നു പൂരാവേശത്തെ പരകോടിയിൽ എത്തിക്കുന്ന തെക്കോട്ടിറക്കം. 250ഓളം കലാകാരന്മാർ അണിനിരന്ന ഇലഞ്ഞിത്തറ മേളം ആസ്വദിക്കാൻ ജനസഹസ്രങ്ങളാണ് എത്തിയത്. പാറമേക്കാവിൻ്റെ പാണ്ടിമേളത്തിന് കീഴക്കൂട്ട് അനിയൻ മാരാർ മേളപ്രമാണിയായി.
തിരുമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം പൂരനഗരിയെ താളലയത്തിൽ നിമഗ്നമാക്കി. പതിനൊന്നരയോടെ പാണി കൊട്ടിക്കയറി പാറമേക്കാവിലമ്മ ചെമ്പടയോടെ എഴുന്നള്ളി. കണിമംഗലം ശാസ്താവ് സൂരോദയത്തിന് മുമ്പ് തട്ടകത്തിൽ നിന്ന് പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിൽ എത്തിയതോടെയാണ് പൂരാവേശത്തിന് തുടക്കമായത്. പിന്നാലെ ഏഴ് ഭഗവതിമാരുടെ ഘടകപൂരങ്ങളുടെ വരവായി. പൂര പ്രേമികൾ ഏറ്റവും കാത്തിരുന്നത് ചെമ്പുക്കാവിൻ്റെ വരവിനായാണ്. കാരണം തെച്ചിക്കോട് രാമചന്ദ്രനാണ് തിടമ്പേറ്റിയത്.
കടുത്ത ചൂടിനെ അവഗണിച്ചാണ് ജനസാഗരം പൂരനഗരിയിലേക്ക് ഒഴുകി എത്തിയത്. ഭഗവതി- ശാസ്താന്മാരുടെ എഴുന്നള്ളിപ്പ് ആവർത്തിക്കുന്നതിനാൽ, രാത്രിയിലും നഗരി ഉറങ്ങാതിരിക്കും. പുലർച്ചെ വെടിക്കെട്ടിൻ്റെ സമയത്ത് ആചാരത്തിൻ്റെ ഭാഗമായി പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങൾ ഓരോ കതിന പൊട്ടിക്കും. മുണ്ടത്തിക്കോട് ദുരന്തത്തെ തുടർന്നാണ് വെടിക്കെട്ട് ഒഴിവാക്കിയത്. നാളെ പകൽപ്പൂരത്തിന് ശേഷം പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും.